ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

single-img
26 June 2018

തിരുവനന്തപുരം: കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ നടക്കാതിരിക്കാന്‍പോന്ന നടപടികളായിരിക്കും വിഷയത്തില്‍ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു.

മുന്നോട്ടുള്ള നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിന്റേതടക്കമുള്ള സഹായങ്ങള്‍ വേണ്ടിവരും. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണം എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തിരുന്നു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയിലാണ് തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. രണ്ട് വാഹനങ്ങളിലായി വന്ന മത്സ്യങ്ങളാണിവ. 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്.

സംശയം തോന്നിയ 15 മത്സ്യ ലോറികളാണ് പരിശോധിച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചു.

ഇതുവരെ 21,600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് പിടികൂടിയത്. മുമ്പ് നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. പാലക്കാട് വാളയാറില്‍ നിന്നും നേരത്തെ പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

വിദഗ്ധ ലാബ് പരിശോധനയില്‍ ഈ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സ്ഥീരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിന് 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണ്. ആന്ധ്രാ പ്രദേശില്‍ നിന്നും അരൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്കാണ് ചെമ്മീന്‍ കൊണ്ടുവന്നത്.