എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം; വാഹനമോടിച്ചത് ഗവാസ്‌കര്‍ അല്ലെന്ന് വരുത്താന്‍ ശ്രമം
തിരുവനന്തപുരം∙ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ശ്രമം.വാഹനമോടിച്ചത് ഗവാസ്‌കര്‍ അല്ലെന്ന് വരുത്താന്‍ ശ്രമിച്ചു. ഇതിനായി വാഹനരേഖകളില്‍ തിരുത്തല്‍ വരുത്തി. ജെയ്‌സണ്‍ എന്ന ഡ്രൈവര്‍ വാഹനമെടുത്തതായി രേഖയുണ്ടാക്കി. എഡിജിപി പറഞ്ഞിട്ടാണ് രജിസ്റ്ററില്‍ പേരെഴുതിയതെന്ന് ജെയ്‌സണ്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ജെയ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.
ഡ്യൂട്ടി രജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. എഡിജിപിയുടെ ഔദ്യോഗിക വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗവാസ്കര്‍ക്കെതിരായ പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ വീണ്ടും മൊഴി തിരുത്തിയതിന്റെ തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. പൊലീസ് ജീപ്പ് കാലില്‍ കയറിയാണു പരുക്കേറ്റതെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പില്‍ മകൾ ആവര്‍ത്തിച്ചു പറഞ്ഞത്. പൊരുത്തക്കേടുകള്‍ വ്യക്തമായെങ്കിലും കൂടുതല്‍ തെളിവു ശേഖരിച്ചശേഷം മാത്രം എഡിജിപിയുടെ മകളുടെ അറസ്റ്റ് മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.