കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും വിളിച്ചു പറയരുത്:പിയൂഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി.
തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറിക്കായി സ്ഥലമെടുപ്പ് നല്ലരീതിയിൽ പുരോഗമിച്ചിട്ടുണ്ട്. നിലവിൽ റെയിൽവെയുടെ കൈയിലാണ് ആ ഭൂമി. മന്ത്രിയാണെന്നും കരുതി എന്തും പറയാമോയെന്നും പിണറായി ചോദിച്ചു.
റെയില്‍ വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പിയൂഷ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. റെയില്‍വെ വികസനത്തിനു തടസ്സം സ്ഥലമേറ്റെടുപ്പാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കും. പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.
‘കേരളത്തില്‍ ഭൂമിയെടുക്കുന്നതില്‍ നല്ല രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. കേന്ദ്രമന്ത്രിയയാതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ല.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം മുന്‍വര്‍ഷത്തേക്കാല്‍ മികച്ച രീതിയുള്ള ഭൂമി ഏറ്റെടുക്കലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്’, മുഖ്യമന്ത്രി ആവര്‍ത്തിച്ചു
റെയില്‍വേയുമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ കാര്യത്തിലും നല്ല പുരോഗതിയാണ് ഉണ്ടാവുന്നത്. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന് കത്തെഴുതുമെന്നും തെറ്റായ ധാരണ കൊണ്ടാണെങ്കില്‍ തിരുത്താന്‍ അത് സഹായിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.