പ്രേതങ്ങളെ വെല്ലുവിളിച്ച് എംഎല്‍എ: അർധരാത്രി ചുടലപ്പുരയിൽ പാ വിരിച്ചുറങ്ങി എംഎൽഎ
ഹൈദരാബാദ്: പ്രേതങ്ങളോടുളള തൊഴിലാളികളുടെ പേടി മാറ്റാന്‍ എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി. പ്രേത ബാധയുണ്ടെന്ന ഭയത്താല്‍ തൊഴിലാളികള്‍ പണിയെടുക്കാന്‍ മടിച്ചതോടെയാണ് തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ നിമ്മ രാമ നായിഡു ശ്മശാനത്തില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പലകോലേയിലുളള ഹിന്ദു ശ്മശാന വാടികയിലാണ് വെളളിയാഴ്ച രാത്രി എംഎല്‍എ കിടന്നുറങ്ങിയത്.
വെള്ളിയാഴ്ച വൈകുന്നേരം ശ്മശാനത്തിലെത്തിയ നിമ്മല രാമ അത്താഴം കഴിച്ചതും ഇവിടെയിരുന്നായിരുന്നു. പിന്നീട് ഒരുപുതപ്പ് ദേഹത്തിലൂടെ വലിച്ചിട്ട് അവിടെ കിടന്നുറങ്ങി.
രാവിലെ അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെങ്കിലും ശ്മശാന ജോലികൾ നിരീക്ഷിക്കാൻ വൈകുന്നേരം തിരികെ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടാണ് പോയത്. അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് ഇവിടെത്തന്നെ അന്തിയുറങ്ങാനാണ് കക്ഷിയുടെ പരിപാടി. ” വരുന്ന രണ്ടു മൂന്നു ദിവസം ഇവിടെത്തന്നെയാവും ഉറക്കം. തൊഴിലാളികൾക്ക് ധൈര്യം പകരാൻ ഇതിലൂടെ സാധിക്കും. അതല്ലെങ്കിൽ പേടിച്ച് അവർ ശ്മശാനത്തിലേക്ക് പ്രവേശിക്കില്ല’- നിമ്മല രാമ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പാണ് ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി രൂപ അനുവദിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കരാര്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പണി തുടങ്ങി അധികനാള്‍ കഴിയും മുന്‍പേ നിര്‍ത്തിവച്ചു. തൊഴിലാളികള്‍ പാതിവെന്ത മൃതശരീരങ്ങള്‍ കണ്ടതോടെ പേടിക്കുകയും പ്രേതങ്ങളെ ഭയന്ന് പണിക്ക് വരാതാവുകയും ചെയ്തതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്. തുടര്‍ന്നാണ് ശ്മാശനത്തില്‍ കിടന്നുറങ്ങാന്‍ എംഎല്‍എ മുന്നോട്ടു വന്നത്.