ഒമ്പതാം ക്ലാസ്സുകാരന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍; വയറ്റില്‍ കുത്തിയ പാടുകള്‍

single-img
22 June 2018

ഒമ്പതാം ക്ലാസ്സുകാരനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. ഇന്ന് ഉച്ചയോടെയാണ് വയറില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി.

കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ശൗചാലയത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും കൊല്ലപ്പെട്ട വിദ്യാര്‍ഥിയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക സൂചനയെന്ന് പോലീസ് പറയുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥി ഇപ്പോള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചവരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയിലും സമാനമായ സംഭവം നടന്നിരുന്നു. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ താക്കൂറിനെ സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ആദ്യം സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറെയാണ് പോലീസ് പ്രതിയാക്കിയത്. പിന്നീട് കേസ് അന്വേഷിച്ച സിബിഐ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. ക്ലാസ് പരീക്ഷ മാറ്റിവെക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.