നോട്ടുനിരോധന കാലത്ത് ഏറ്റവും അധികം പഴയനോട്ടുകള്‍ മാറ്റി എടുത്തത് അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്ക്; വിവരാവകാശ നിയമപ്രകാരമുള്ള അതിനിര്‍ണായക വിവരം പുറത്ത്: ബിജെപി പ്രതിക്കൂട്ടില്‍

single-img
21 June 2018

മോദി സര്‍ക്കാര്‍ ഏറെ പഴികേട്ട നോട്ടുനിരോധന വിഷയത്തില്‍ അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കാണ് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്കെന്ന് വിവരാവകാശ രേഖ.

നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745.59 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ ബാങ്ക് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

ബാങ്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അമിത് ഷാ ഇപ്പോഴും ഈ ബാങ്കിന്റെ ഡയറക്ടറാണെന്നാണ്. 2000 ത്തില്‍ അമിത് ഷാ ഈ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു. മാര്‍ച്ച് 31, 2017 ലെ കണക്ക് അനുസരിച്ച് ഈ ബാങ്കിലെ ടോട്ടല്‍ ഡെപ്പോസിറ്റ് 5,050 കോടി രൂപയാണ്.

2016-17 വര്‍ഷത്തെ അറ്റാദായം 14.31 കോടി രൂപയും. 122 ബ്രാഞ്ചുകളും 22 ലക്ഷം അക്കൗണ്ടുകളുമാണ് ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്. ഗുജറാത്ത് മന്ത്രിസഭയില്‍ അംഗമായ ജയേഷ്ഭായി വിത്തല്‍ഭായ് റഡാദിയ ചെയര്‍മാനായ രാജ്‌ക്കോട്ട് ഡിസ്ട്രിക്ട് കോര്‍പ്പറേറ്റ് ബാങ്കാണ് പഴയ നോട്ടുകള്‍ മാറ്റി എടുത്തതില്‍ രണ്ടാം സ്ഥാനത്ത്.

693.19 കോടി രൂപയാണ് ഈ ബാങ്ക് മാറ്റി എടുത്തത്. ഈ രണ്ടു ബാങ്കുകളും ചേര്‍ന്ന് മാറ്റിയെടുത്തത് 1438 കോടി രൂപ. ഗുജറാത്തിലെ ബിജെപി രാഷ്ട്രീയത്തിന്റെ ഹബ്ബായിട്ടാണ് രാജ്‌കോട്ട് അറിയപ്പെടുന്നത്. 2001ല്‍ നരേന്ദ്ര മോദി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇവിടെ നിന്നാണ്.

ഗുജറാത്ത് സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്കിന്റെ അപെക്‌സ് ബോഡി പോലും ഈ രണ്ട് ബാങ്കുകള്‍ മാറ്റി എടുത്ത തുക മാറ്റിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നോട്ടുനിരോധനം നടപ്പാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്തരം ഡേറ്റകള്‍ പുറത്തുവരുന്നത്.