പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള്‍ പ്രത്യാഘാതം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഇതേക്കുറിച്ച് പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ചയ്ക്കകം നിയമിക്കുമെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. സമിതിയംഗങ്ങളെ കണ്ടെത്താന്‍ ധനവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഒരു ജഡ്ജി അടങ്ങുന്ന സമിതിയേയാണ് നിയമിക്കുക.
ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തോമസ് ഐസക് അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം മാറ്റി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍രീതി പുനഃസ്ഥാപിക്കുമെന്നത് എല്‍.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനമായിട്ടില്ല. രണ്ടുവര്‍ഷമായിട്ടും സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ ഭരണപക്ഷ സംഘടനകള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. 2013ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയത്.
സര്‍ക്കാരിന്റെ ഭീമമായ പെന്‍ഷന്‍ ബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ എല്‍.ഡി.എഫ്. പിന്തുണച്ചിരുന്നു. 2014 ഏപ്രില്‍ ഒന്നിനുശേഷം നിയമിക്കപ്പെട്ടവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്.
ഇവരുടെ ശമ്പളത്തിന്റെ പത്തുശതമാനം നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സര്‍ക്കാരും നല്‍കും. ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയും വര്‍ധിപ്പിച്ചിരുന്നു. പെന്‍ഷന്‍ഭാരം ലഘൂകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ച നടപടിയെത്തുടര്‍ന്നാണ് സംസ്ഥാനത്തും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്.