ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

single-img
20 June 2018

ഇസ്രയേലിനെതിരായ ഐക്യരാഷ്ട്രസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് സമിതിയില്‍ അംഗത്വം നല്‍കുന്നതിലും പ്രതിഷേധിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി.

യു.എന്നിലെ യുഎസ് പ്രതിനിധിയായ നിക്കി ഹാലെയാണ് പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ സെപ്പറേഷന്‍ നയത്തിനെതിരെ (യുഎസ് –മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്തുന്ന കുട്ടികളെയും മാതാപിതാക്കളെയും വേര്‍പിരിക്കുന്ന നയം) യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു ഹാലെയുടെ പ്രഖ്യാപനം വന്നത്.

എന്നാല്‍ കൗണ്‍സിലില്‍ മാറ്റം കൊണ്ടുവരാന്‍ ഒരു വര്‍ഷത്തോളം നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഹാലെയും പോംപെയും അറിയിച്ചു. ‘കൗണ്‍സില്‍ അംഗമാകുകയും സ്വന്തം രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന രാജ്യങ്ങളെ മാറ്റാനുള്ള നീക്കങ്ങള്‍ യുഎസ് നടത്തിയിരുന്നു.

മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്ന ഏറ്റവും ഗൗരവതരമായ ഒരു സംഘടനയാക്കി മാറ്റാനായിരുന്നു ശ്രമം. ഞങ്ങളുടെ ശ്രമം പാഴായി’ ഹാലെ വ്യക്തമാക്കി. അതേസമയം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇസ്രയേലിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തിരിഞ്ഞിരുന്നു.

ഇതു അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനം നടത്തുന്ന വെനസ്വേല, ക്യൂബ പോലുള്ള രാജ്യങ്ങളുള്ളപ്പോള്‍ ഇസ്രയേലിനെതിരെയാണ് കൂടുതല്‍ തവണയും സംഘടന നടപടിയെടുത്തിട്ടുള്ളതെന്ന് ഹാലെ പറഞ്ഞു. യുഎസിന്റെ തീരുമാനത്തില്‍ ദുഃഖമുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.