നടൻ മൻസൂർ അലിഖാൻ അറസ്റ്റിൽ

single-img
18 June 2018

പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കർഷകരും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുക്കവെ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്.

എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. “സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാൽ നാട്ടുകാർക്ക് ഇവിടെ ജീവിക്കാനാവില്ല. ദേശീയപാതയ്ക്കുവേണ്ടി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടിവരും.

നാട്ടുകാരുടെ ഉപജീവനമാർഗത്തെ ഇതു ബാധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിയിൽനിന്നു പിൻമാറണം. ഹൈവേയ്‌ക്കെതിരേയുള്ള സമരത്തിൽ താൻ നിശ്ചയമായും പങ്കെടുക്കും.”-അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് ചെന്നൈ-സേലം ഹരിത ഇടനാഴി. 277.30 കിലോമീറ്റർ ദൂരത്തിൽ എട്ടുവരിപ്പാത നിർമിക്കുന്നതുവഴി ചെന്നൈയിൽനിന്നും സേലത്തേക്ക് മൂന്നു മണിക്കൂറിനുള്ളിൽ എത്താനാകുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിൽ പറഞ്ഞത്.

പദ്ധതിക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകർ സമരത്തിലാണ്. പദ്ധതിക്ക് 41 ഏക്കർ വനഭൂമി മാത്രം ഏറ്റെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. കാവേരി പ്രശ്നത്തിൽ സമരം നടത്തിയവർക്കു പിന്തുണ നൽകിയതിനും കഴിഞ്ഞ ഏപ്രിലിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.