കട്ടിപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ കണ്ടെത്തിയത് ജിഫ്രി തങ്ങളുടെ ‘അമാനുഷിക സിദ്ധികൊണ്ട്’; വിചിത്ര വാദവുമായി സമസ്ത നേതാവ്

single-img
18 June 2018

കട്ടിപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ കണ്ടെത്തിയത് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അമാനുഷിക കഴിവുകൊണ്ടാണെന്ന് സമസ്ത ഇകെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാസര്‍ ഫൈസി വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്

ദുരന്ത സേനാവിഭാഗവും ഫയര്‍ഫോഴ്‌സ് അധികൃതരും മറ്റു സന്നദ്ധ സേനാ പ്രവര്‍ത്തകരും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും മൃതദേഹങ്ങള്‍ ലഭിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ മുടന്തന്‍ ന്യായം.

എന്നാല്‍ ഇവിടെ സന്ദര്‍ശനം നടത്തിയ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ മൃതദേഹങ്ങള്‍ കിടന്നിരുന്ന സ്ഥലം ചൂണ്ടിക്കാട്ടിയെന്നും അവിടെ പരിശോധന നടത്തിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നുമാണ് സമസ്ത ഇകെ വിഭാഗം യുവജന സംഘടന നേതാവായ നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ പറയുന്നത്.

ജിഫ്രി തങ്ങള്‍ ദുരന്ത സ്ഥലത്ത് നില്‍ക്കുന്ന ഫോട്ടോസഹിതമായിരുന്നു കുറിപ്പ്. എന്നാല്‍ ഇതിനെ പൊളിച്ചടുക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ തുടര്‍ന്ന് കണ്ടത്. തങ്ങള്‍ക്ക് അറിയാമെങ്കില്‍ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് തിരയുന്നത്, എവിടെയാണെന്ന് നേരത്തെ വന്ന് കാണിച്ചു തന്നാല്‍ പോരായിരുന്നോ എന്നും അങ്ങിനെയാണെങ്കില്‍ ഇനി രണ്ട് മയ്യിത്തുകള്‍ കൂടി കിട്ടാനുണ്ട്. അത് തങ്ങള്‍ വന്ന് കാണിച്ചു തരുമോ എന്ന വെല്ലുവിളികളുമുയര്‍ന്നു.

ജിഫ്രി തങ്ങള്‍ ഇവിടെ ദുരന്തത്തില്‍പെട്ടവരെ ആശ്വസിപ്പിക്കാന്‍ വന്നതായിരുന്നുവെന്നും മൃതദേഹങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ പരിശോധിച്ചോളു അതു കിട്ടും എന്നുള്ള അദ്ദേഹത്തിന്റെ സ്വാഭാവിക ആശ്വാസ വാക്കുകളെ നാസര്‍ ഫൈസി അമാനുഷികമായി അവതരിപ്പിക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

ഫേസ്ബുക്ക് കുറുപ്പില്‍ പറഞ്ഞപോലെ തങ്ങള്‍ ഒരു സ്ഥലം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വിമര്‍ശകര്‍ സലഫികളാണെന്ന കുറിപ്പുമായി ഫൈസി വീണ്ടും രംഗത്തു വന്നിട്ടുണ്ട്.

നാസര്‍ ഫൈസി കൂടത്തായിയുടെ പോസ്റ്റ് ഇങ്ങനെ:

കരിഞ്ചോല ദുരന്ത മല: ‘മയ്യിത്തുകള്‍ നിങ്ങള്‍ ഇതാ അവിടെ തിരഞ്ഞോളൂ’: ജിഫ്രി തങ്ങള്‍

ഒരു ഗ്രാമത്തെയും ഗ്രാമവാസികളെയും തുടച്ചെടുത്ത കട്ടിപ്പാറ കരിഞ്ചോല ദുരന്ത മലയിലും ദുരിതാശ്വാസ ക്യാമ്ബിലും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും തുടര്‍ന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സമസ്ത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഞങ്ങള്‍ പ്രവര്‍ത്തകരും കടന്നെത്തി. പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഗ്രാമവാസികളെ ആശ്വസിപ്പിച്ചു.

മയ്യിത്തുകള്‍ ഇനിയും ലഭിക്കാനുള്ളതിന്റെ സങ്കടങ്ങളാണ് ജനങ്ങള്‍ക്ക് കണ്ണീരോടെ നിരത്താനുള്ളത്. ദുരന്തം വിതച്ചഭൂമിയില്‍ കടന്ന് നിന്ന് സയ്യിദ് ജിഫ്രി തങ്ങള്‍ അല്പം ശബ്ദത്തോടെ തന്നെ പറഞ്ഞു: ‘നിങ്ങളിതാ അവിടെ തിരഞ്ഞോളൂ, ‘ കേട്ടിരുന്ന ഒരു നാട്ടുകാരന്‍ പറഞ്ഞു ‘ തങ്ങളേ അവിടെ സാധ്യതയില്ല ഒരു വീട്ടിലുള്ളവരെ അവിടന്നാണ് കിട്ടിയത്.ഇനിയുണ്ടാവാന്‍ സാധ്യതയില്ല”- തങ്ങള്‍ പറഞ്ഞു: ‘അതൊക്കെ ആയിക്കോട്ടേ, നിങ്ങള്‍ അവിടെ തന്നെ തിരഞ്ഞോളീ ‘.

തുടര്‍ന്ന് നടന്നിറങ്ങി താഴ്‌വാരത്തുള്ള അടുത്ത ഒരു വീട്ടില്‍ കയറി തങ്ങള്‍ ദുആ ചെയ്തു. പിന്നീട് തിരിച്ചു പോയി. തിരച്ചില്‍ അവിടെ തന്നെ ശക്തമാക്കി. രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഒന്നിന് പിറകെ മറ്റൊന്നായി ആസ്ഥലത്ത് നിന്ന് 4 മയ്യിത്തുകള്‍ കൂടി കണ്ടെടുത്തു. അല്ലാഹു അവര്‍ക്ക് മഗ്ഫിറത്തും മര്‍ഹ മത്തും നല്‍കട്ടെ. ആശ്വാസത്തിന്റേയും സമാധാനത്തിറേയും നേതൃനിരക്ക് അല്ലാഹു കരുത്ത് പകരട്ടെ. ആമീന്‍…….. നാസര്‍ ഫൈസി കൂടത്തായി.

പോസ്റ്റിന് മറുപടിയായി അബ്ദുള്‍ മജീദ് എഴുതിയ പോസ്റ്റ് ഇങ്ങനെ:

ബഹുമാനപ്പെട്ട നാസര്‍ ഫൈസിക്ക്,

കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടിയ ഭാഗത്ത് 5 പേരുടെ മൃതദേഹം കണ്ടെടുത്തത് ജിഫ്രി തങ്ങള്‍ ഇവിടെ കുഴിക്കൂ എന്ന് പറഞ്ഞ സ്ഥലത്താണെന്ന് പറഞ്ഞ് താങ്കളുടെ FB Post കണ്ടു. പ്രിയപ്പെട്ട ഫൈസി ഒരു കാര്യം പറയട്ടെ നിങ്ങളുടെ ഈ ഫോട്ടോയില്‍ സൈഡില്‍ പുറകില്‍ നില്‍ക്കുന്നത് ഞാനാണ് ഞാന്‍ അവിടെ വളണ്ടിയര്‍ ആയിരുന്നു ,പുറകില്‍ നില്‍ക്കുന്നത് എന്റെ സുഹൃത്ത് പൊലീസുകാരനായ സാജന്‍ പുതിയോട്ടില്‍, ഇദ്ദേഹം അവിടെ ഡ്യൂട്ടിയില്‍ ആയിരുന്നു.

ഇനി കാര്യത്തിലേക്ക് വരാം… നിങ്ങള്‍ വന്ന് സന്ദര്‍ശിച്ച സ്ഥലവും മൃതദേഹം കണ്ടെത്തിയ സ്ഥലവും തമ്മില്‍ 200 മീറ്ററില്‍ അധികം ദൂരമുണ്ട്, ഈ 200 മീറ്റര്‍ അകലെ നിന്നായിരുന്നോ ഇതാ ഇവിടെ കുഴിക്കൂ എന്ന് തങ്ങള്‍ പറഞ്ഞത്.? രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞ് ആളുകളെ വിണ്ഡികളാക്കരുത്. ഇത് വിശ്വസിക്കുന്ന കുറച്ച്‌ പേര്‍ നിങ്ങളുടെ കൂടെയുണ്ടാവാം എന്നാല്‍ സത്യമറിയുന മഹാ ഭൂരിപക്ഷം പേര്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കുക.

സസ്‌നേഹം
മജീദ് താമരശ്ശേരി