കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല; റെയിൽവേ വികസനത്തിന് കേരളം സഹകരിക്കുന്നില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി

single-img
18 June 2018

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. പദ്ധതി ഇപ്പോഴും പരിഗണനയിലുണ്ട്. സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് സർക്കാർ സഹകരിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാനാകുന്നില്ല. സർക്കാരിന്റെ മെല്ലപ്പോക്ക് നയങ്ങൾ കാരണം യാത്രക്കാര്‍ വലയുകയാണെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴും സമീപ ഭാവിയിലേക്കും കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സംവിധാനം നിലവില്‍ ഉണ്ടെന്നാണ് നേരത്തെ റെയില്‍വേ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍, എംബി രാജേഷ് എംപിയെ അറിയിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലക്കാട് കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. ഒന്നാം യുപിഎ സര്‍ക്കാര്‍ കാലത്ത് 2008-09 വര്‍ഷത്തെ റെയില്‍ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ജോയ്ന്‍റ് വെഞ്ച്വർ ആയോ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയോ നടപ്പാക്കാന്‍ 2012-13 വര്‍ഷത്തെ ബജറ്റില്‍ അനുവാദവും ലഭിച്ചു.

പദ്ധതിക്കായി 439 ഏക്കര്‍ ഭൂമി കഞ്ചിക്കോട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ പൊതു മേഖല സ്ഥാപനമായ beml നേരത്തെ താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ റെയില്‍വെ പ്രതികരിച്ചിരുന്നില്ല.