ഞാന്‍ കൊല്ലപ്പെട്ടേക്കാം, എങ്കിലും നിലപാടുകൾ തിരുത്തില്ലെന്ന് കഠ്വ കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന അഭിഭാഷക ദീപിക സിങ്
ഞാന്‍ കൊല്ലപ്പെട്ടേക്കാം എങ്കിലും എന്റെ നിലപാടുകളെ തിരുത്തില്ലെന്ന് ജമ്മു-കശ്മീരിലെ കഠ്വ കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന അഭിഭാഷക ദീപിക സിങ് രജാവത്. അക്രമങ്ങള്‍ക്ക് നേരെ യുവതലമുറ മുഖം തിരിക്കരുതെന്നും പ്രതികരണ ശേഷിയുള്ള ഒരു തലമുറയ്ക്ക് മാത്രമേ രാജ്യത്തിന്റെ ഭരണഘടനയും തത്വങ്ങളും സംരക്ഷിക്കാനാകുവെന്നും ദീപിക സിങ് പറഞ്ഞു.
തൃപ്രയാറില്‍ കഴിമ്പ്രം ഡിവിഷന് തളികുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്സസ് -2018 പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പിഞ്ചുകുഞ്ഞുങ്ങള്‍ കണ്മുമ്പിൽ മാനഭംഗത്തിനിരയാകുന്ന നമ്മുടെ രാജ്യത്തെ എങ്ങനെയാണ് വികസ്വരമെന്നോ വികസിതമെന്നോ വിളിക്കാനാകുക.
കഠ്വ കേസ് ഏറ്റെടുത്തശേഷം സാമൂഹിക മാധ്യമങ്ങളില്‍ അപമാനിക്കല്‍ തുടരുകയാണ്. രാജ്യദ്രോഹിയെന്നും മതവിരുദ്ധയെന്നും ഉള്ള കുറ്റപ്പെടുത്തലുകള്‍ തുടരുന്നു. ഇന്ത്യയുടെ ഭരണഘടനയാണ് എന്റെ മതം, ഇൗ മണ്ണാണ് എന്റെ മതം. കശ്മീരില്‍ നടന്നത് അപമാനകരമായ സംഭവമാണ്.
എന്നിട്ടും നാം മൗനിയായിരിക്കുന്നു. ഇന്ത്യയില്‍ പിറന്നുവീഴുന്ന ഒാരോ കുഞ്ഞും ആശങ്കകളില്ലാതെ മാനഭംഗശ്രമത്തില്‍ നിന്ന് പൂര്‍ണമായി വിടുതല്‍ നേടിയ അവസ്ഥ ഉണ്ടാകുംവരെ നമുക്ക് അഭിമാനിക്കാനാവില്ല. എന്നിട്ടും നാം അഭിമാനികളായി നടിക്കുന്നു. എല്ലാവരും സഹോദരി സഹോദരന്മാരാണെന്ന ബോധം ഒാരോരുത്തരിലും ഉണ്ടാകുകയാണ് വേണ്ടത്.
ആ ഐക്യത്തിലൂടെയേ നിങ്ങള്‍ക്കെതിരായ മാനഭംഗ ശ്രമങ്ങളെ തടയിടാനാകൂ. നമ്മുടെ ഒാരോരുത്തരുടെയും മനോഭാവം മാറണം. അതിനുമുമ്ബ് ഞാനും കൊല്ലപ്പെട്ടേക്കാം. ഞാനും മാനഭംഗത്തിനിരയായേക്കാം. പക്ഷേ എന്റെ നിലപാടുകളെ തിരുത്താന്‍ എനിക്കാവില്ല -അവര്‍ പറഞ്ഞു.