കോണ്‍ഗ്രസ് സഖ്യം തള്ളി മായാവതി; മധ്യപ്രദേശില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും

single-img
18 June 2018

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 230 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്‍പി. കോണ്‍ഗ്രസുമായി സംസ്ഥാനതലത്തിലോ കേന്ദ്ര തലത്തിലോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിഎസ്‍പി സംസ്ഥാന അധ്യക്ഷന്‍ നര്‍മ്മദ പ്രസാദ് പറഞ്ഞു.

നിലവിലെ രീതിയില്‍ പാര്‍ട്ടി മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് തനിക്ക് ഒരു നിര്‍ദേശവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.എസ്.പിയുമായി സഖ്യ ചര്‍ച്ച നടന്നതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും വ്യക്തമാക്കി.

ഒരു പാര്‍ട്ടിയുടെയും പേര് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. സമാന ചിന്താഗതിയുള്ള കക്ഷികളുമായി സഖ്യത്തിന് ശ്രമിക്കുമെന്നു മാത്രമാണ് പറഞ്ഞത്. ഒരിക്കലും ബി.എസ്.പിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്ബോള്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം നേതാവ് മനക് അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ നിയമസഭയില്‍ ബി.ജെ.പിക്ക് 165 സീറ്റുകളും കോണ്‍ഗ്രസിന് 58ഉം ബി.എസ്.പിക്ക് നാലും സ്വതന്ത്രര്‍ക്ക് മൂന്നും സീറ്റുകളുണ്ട്. വരുന്ന നവംബറിലോ ഡിസംബറിലോ ആകും മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2013 ല്‍ കോണ്‍ഗ്രസ് 36.38 ഉം ബിഎസ്‍പി 6.29 ഉം ബിജെപി 44.8 ഉം ശതമാനം വോട്ടാണ് നേടിയത്.