വിമാനങ്ങള്‍ക്കായി ഒരു ശവപറമ്പ്

single-img
18 June 2018

മരുപ്രദേശമാണെങ്കിലും അമേരിക്കയിലെ അരിസോണയിലെ ഒരു കാഴ്ച അദ്ഭുതപ്പെടുത്തുന്നതാണ്. വിമാനങ്ങളുടെ ശവപറമ്പാണ് ആ കാഴ്ച. നോക്കെത്താദൂരത്തോളം അടുക്കിവെച്ചിരിക്കുന്ന വിമാനങ്ങള്‍. അതില്‍ പലതും പ്രവര്‍ത്തനക്ഷമമാണ്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ശവപ്പറമ്പ് അറിയപ്പെടുന്നത്.

രാജ്യത്ത് ഇത്തരത്തില്‍ വിമാനങ്ങളുടെ ശവപറമ്പുകള്‍ അനവധിയുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും വലിയതാണ് അരിസോണയിലെ ബോണ്‍യാഡ് എന്നറിയപ്പെടുന്ന ഈ സൂക്ഷിപ്പുകേന്ദ്രം.

27000 ഏക്കര്‍ സ്ഥലത്താണ് ഈ വിമാന ശവപറമ്പ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 4400 വിമാനങ്ങള്‍ ആണ് ഇവിടെയുള്ളത്. ഇവിടെയെത്തുന്ന വിമാനങ്ങളില്‍ പലതും റിപ്പയര്‍ ചെയ്തു പുനരുപയോഗിക്കുന്നവയാണ്. അതിനു സാധ്യതയില്ലാത്തവ ഉപയോഗിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ അഴിച്ചെടുത്തതിനുശേഷം ലോഹത്തിന്റെ വിലയ്ക്ക് വില്‍ക്കും.

ആര്‍ദ്രത കുറവായതിനാല്‍ ഈ പ്രദേശത്ത് മഴ ലഭിക്കാറില്ല. അമ്ലതയില്ലാത്ത അന്തരീക്ഷമായതിനാല്‍ ലോഹങ്ങളുടെ സ്വാഭാവികമായുള്ള നാശം തീരെ കുറവായിരിക്കും. ഇവിടെയെത്തുന്ന വിമാനങ്ങള്‍ ആദ്യം കഴുകിവൃത്തിയാക്കും. ഇന്ധനം നീക്കി കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നരീതിയില്‍ ചായമടിച്ച് ഓരോതരം വിമാനങ്ങള്‍ക്കും നിശ്ചയിച്ച സ്ഥലത്ത് പാര്‍ക്കുചെയ്യുന്നു.

ഒരുകാലത്ത് അമേരിക്കക്ക് വേണ്ടി യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നത്. ആണവായുധശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ വരെ അരിസോണയിലെ വ്യോമതാവളത്തില്‍ കഴിയുന്നുണ്ട്.