പി.വി. അന്‍വറിന്റെ പാര്‍ക്കിനു സമീപം ഉരുള്‍പൊട്ടി; ദുരന്ത സാധ്യതയില്ലെന്ന ഉന്നതസമിതി കണ്ടെത്തലിന് തിരിച്ചടി; അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
കൂടരഞ്ഞി കക്കാടംപൊയിലിലെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനടുത്ത് വന്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന ജില്ല കലക്ടര്‍ കണ്‍വീനറായ സമിതിയുടെ കണ്ടെത്തലിന് തിരിച്ചടി. കഴിഞ്ഞ ദിവസമാണ് വാട്ടര്‍ തീം പാര്‍ക്കിന്റെ 30 മീറ്റര്‍ താഴെ വലിയ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്.
പാര്‍ക്കിന്റെ ആവശ്യത്തിന് വെള്ളം കെട്ടിനിര്ത്തിയതിന്റെ താഴെയായിരുന്നു മണ്ണിടിഞ്ഞത്. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പാര്‍ക്ക് നിര്‍മിച്ചതെന്നായിരുന്നു നേരത്തെയുയര്‍ന്ന ആക്ഷേപം. ഇതേത്തുടര്‍ന്ന് റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണം നടത്തിയ കലക്ടര്‍ കണ്‍വീനറായ സമിതി റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പാര്ക്കിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നത്.
നിയമാനുസൃതമായാണ് പാര്‍ക്ക് നിര്‍മിച്ചതെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഭൂമിയുടെ സ്വാഭാവികത മാറ്റാതെയാണ് പാര്‍ക്കിന്റെ നിര്‍മാണമെന്നും പ്രകൃതിയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പുറമ്പോക്ക് ഭൂമിയിലോ കൈയേറ്റ ഭൂമിയിലോ അല്ല പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്, ദുരന്തസാധ്യത മേഖലയിലും അല്ല, വിജ്ഞാപനം ചെയ്യപ്പെട്ട വനഭൂമിയുടെ പുറത്താണ്, വനത്തിനോ വന്യജീവികള്‍ക്കോ ദോഷമില്ല, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുണ്ട് തുടങ്ങിയ കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന്, വാട്ടർ തീം പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തനം നിർത്തിവയ്ക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. അതേസമയം പാര്‍ക്കിനു സമീപമുണ്ടായ ഉരുള്‍പൊട്ടല്‍ സഭയിലുന്നയിച്ച് പ്രതിപക്ഷം. ജനപ്രതിനിധിയുടെ പേരു സഭയില്‍ പറയുന്നില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേക്കുറിച്ചു റവന്യൂമന്ത്രി മിണ്ടുന്നില്ലെന്നും കൂട്ടിച്ചേർത്തു. മന്ത്രി പൂര്‍ണപരാജയമാണ്. മലമുകളിലെ തടയണയാണു കട്ടിപ്പാറ ഉരുള്‍പൊട്ടലിനു കാരണം.
ആരാണ് അനുമതി നല്‍കിയതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കട്ടിപ്പാറ തടയണയെക്കുറിച്ച് അഞ്ചംഗസമിതി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണസേനയെ ഹെലികോപ്റ്ററില്‍ എത്തിക്കേണ്ടിയിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.