തന്റെ സഹോദരനെ വെടിവെയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബി.ജെ.പി എം.പി: ഗുരുതര ആരോപണവുമായി ഡോ. കഫീല്‍ ഖാന്‍

single-img
17 June 2018

തന്റെ സഹോദരന് വെടിയേറ്റതിന് പിന്നില്‍ ബി.ജെ.പി എം.പി കമലേഷ് പാസ്‌വാന്‍ ആണെന്ന ആരോപണവുമായി ഡോ.കഫീല്‍ ഖാന്‍. “ബി ജെ പി എം പി കമലേഷ് പാസ്വാനും ബല്‍ദേവ് പ്ലാസയുടെ ഉടമ സതീഷ് നന്‍ഗാലിയയും ചേര്‍ന്നാണ് സഹോദരനു നേര്‍ക്ക് വെടിയുതിര്‍ത്തവരെ വാടകയ്ക്ക് എടുത്തത്.

കമലേഷിന് എന്റെ സഹോദരനോടു വ്യക്തിപരമായി യാതൊരു ശത്രുതയുമില്ല. ഫെബ്രുവരിയില്‍ എന്റെ അമ്മാവന്റെ കുറച്ചുസ്ഥലം കമലേഷും സതീഷും ചേര്‍ന്ന് കയ്യേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിന് സ്റ്റേ ആവശ്യപ്പെട്ട് അവര്‍ ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു”- കഫീല്‍ ഖാന്‍ പറഞ്ഞു.

കുറ്റക്കാരെ 48 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ചയായിട്ടും ഇതുവരെ നപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല- കഫീല്‍ ഖാന്‍ പറഞ്ഞു. ആരുടെയോ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് യു പി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. സി ബി ഐയോ ഹൈക്കോടതി ജഡ്ജിയോ കേസ് അന്വേഷിക്കണമെന്നും യു പി പോലീസ് കേസ് അന്വേഷിക്കാന്‍ തങ്ങള്‍ താത്പര്യപ്പെടുന്നില്ലെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കഫീല്‍ ഖാന്റെ സഹോദരന്‍ കഷിഫ് ജമീലിനു നേര്‍ക്ക് വെടിവയ്പ്പുണ്ടായത്. വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇദ്ദേഹം. മൂന്നു ബുള്ളറ്റുകളാണ് കഷിഫിന്റെ ദേഹത്തുനിന്ന് നീക്കം ചെയ്തത്.