ആദ്യ മത്സരത്തിനായി ബ്രസീല്‍ ഇന്നിറങ്ങുന്നു: സ്വിറ്റ്‌സര്‍ലണ്ടിനെതിരെ
യോഗ്യതാ മത്സരങ്ങളില്‍ 18 ല്‍ 12 ഉം ജയിച്ചാണ് ടിറ്റെ അണിയിച്ചൊരുക്കുന്ന ബ്രസീല്‍ എത്തുന്നത്. ആറാം കിരീടമാണ് കാനറികള്‍ക്ക് മുന്നിലുള്ള സ്വപ്നം. 2014 ല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വന്‍ തോല്‍വി വഴങ്ങി തകര്‍ന്നടിഞ്ഞ ടീമല്ല ഇപ്പോഴത്തേത്.
സൂപ്പര്‍ താരങ്ങളായ നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമുള്‍പ്പെടുന്ന വിഖ്യാതമായ മുന്നേറ്റനിര അവകാശപ്പെടാനുണ്ട് അവര്‍ക്ക്. പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടിവന്ന നെയ്മറുടെ തിരിച്ചുവരവിലാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പൗളീഞ്ഞ്യോ വില്യന്‍ കാസ്മിറോ ഫിര്‍മിനോ തുടങ്ങിയവര്‍ക്കൊപ്പം ടീമിന്റെ നായക പദവി ഏറ്റെടുത്ത പ്രതിരോധ താരം മാഴ്‌സലോയും ഉണ്ട്. ആക്രമണത്തിലൂന്നി കളിക്കാനാകും ശ്രമമെന്ന് പരിശീലകന്‍ ടിറ്റെ അറിയിച്ചിട്ടുണ്ട്. ടിറ്റെക്ക് കീഴില്‍ ടീം സമീപകാലത്ത് നേടിയ വളര്‍ച്ച വലുതാണ്.
എന്നാൽ എഴുതിത്തള്ളാന്‍ ആകില്ല സ്വിസ് ടീമിനെ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിനെ തകര്‍ത്താണ് തുടങ്ങിയത്. പ്രതിരോധമാണ് അവരുടെ കരുത്ത്. ആഴ്‌സണല്‍ താരം ഗ്രാനിറ്റ് സാക്കയാണ് ശ്രദ്ധാ കേന്ദ്രം. രാത്രി 11.30 നാണ് മത്സരം.