എ.ഡി.ജി.പി സുധേഷ് കുമാറിനെ മാറ്റി
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. പകരം നിയമനം നല്‍കിയിട്ടില്ല.പൊലീസിന് പുറത്ത് നിയമനം നല്‍കുമെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പിലോ ഡെപ്യൂട്ടേഷന് നല്‍കിയേക്കും.
അതേസമയം എഡിജിപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ക്യാന്പ് ഫോളോവേഴ്സ് രംഗത്തെത്തി. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാന്പ് ഫോളോവർ ആരോപിച്ചു. വീട്ടുജോലിക്കെത്താൻ വൈകിയതിന് മർദിക്കാൻ ശ്രമിച്ചു. തന്നെ പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടുവെന്നും തന്റെ കുടുംബത്തെയടക്കം അപമാനിച്ചെന്നും ക്യാന്പ് ഫോളോവർ വെളിപ്പെടുത്തി.
അതേസമയം ഡിജിപി പൊലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. ദാസ്യപ്പണിയില് സേനയില്‍ അമര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
എഡിജിപി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന്റെ പരാതിയില്‍ പറയുന്നു.