ഡ്രൈവറെ മർദിച്ച സംഭവം: എത്ര ഉന്നതനായാലും കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറായ ഗവാസ്കറിനെ മർദിച്ച സംഭവം അതീവ ഗുരുതരമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതനായാലും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥർ പെരുമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഡ്രൈവറെ മർദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ഡിസിആർബി ഡിവൈഎസ്പി പ്രതാപൻ നായർക്കാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തിൽ ഗവസ്കറുടെ പരാതിയിലും എഡിജിപിയുടെ മകൾ സ്നിഗ്ധയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും പരാതികൾ പ്രത്യേക സംഘം അന്വേഷിക്കും.
അതേസമയം ഗവാസ്കർക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.