മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ!: ട്രോളിംഗ് ആയതിനാല്‍ കേരളത്തിലെ വിപണിയിലെത്തുന്നത് നേരത്തെ പിടികൂടി രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത

single-img
14 June 2018

സംസ്ഥാനത്തെ മത്സ്യ വിപണിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ സുലഭം. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെയാണ് രാസവസ്തുക്കള്‍ ചേര്‍ത്ത ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കേരളത്തിലെത്താന്‍ തുടങ്ങിയത്. മോര്‍ച്ചറികളില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ചേര്‍ക്കുന്ന ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കളാണ് ചേര്‍ക്കുന്നത്.

ഇവ മീനില്‍ ചേര്‍ത്താല്‍ എത്ര നാള്‍ വരെ വേണമെങ്കിലും കേടു കൂടാതിരിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ദിവസേനെ 150 ലോഡ് മത്സ്യമാണ് കേരളത്തിലെത്തുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്, കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മീനുകളില്‍ ഭൂരിഭാഗവും രാസവസ്തുക്കള്‍ ചേര്‍ത്തവയാണ്.

സാധാരണ രീതിയില്‍ ഐസിട്ട് സൂക്ഷിക്കുന്ന മീനുകള്‍ മൂന്നു ദിവസമേ കേടാകാതിരിക്കൂ. പക്ഷെ കൂടിയ തോതിലുളള രാസവസ്തു ഉപയോഗം ഇവയെ ദിവസങ്ങളോളം ചീയാതെ സൂക്ഷിക്കും. അലിഞ്ഞുപോകാതിരിക്കാനായുള്ള രാസപദാര്‍ത്ഥങ്ങള്‍ ഐസില്‍ ചേര്‍ത്ത് അതില്‍ മീനിട്ട് സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ രീതി.

ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മത്സ്യം കൊണ്ടുപോകുന്നതിനു ഒട്ടുമിക്കയിടങ്ങളിലും ഈ രീതിയാണ് പിന്തുടരുന്നത്. വാണിജ്യനേട്ടത്തിനു വേണ്ടി നടപ്പാക്കുന്ന ഇത്തരം പ്രവണതകള്‍ ഉപഭോക്താക്കളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല.

കരള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുകയെന്ന് ആരോഗ്യവിദഗ്ദരും മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം മത്സ്യം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് എന്നീ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്)യുടെ പരിശോധനകിറ്റ് വഴിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നത്. കിറ്റിലുള്ള പേപ്പര്‍ സ്ലിപ്പ് മത്സ്യത്തില്‍ ഉരച്ചശേഷം റീഏജന്റ്് ലായനി ഒരുതുള്ളി സ്ലിപ്പില്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ കടും നീലനിറം ഉണ്ടാവുകയാണെങ്കില്‍ അമോണിയയോ ഫോര്‍മാലിനോ മത്സ്യത്തില്‍ ചേര്‍ത്തി ട്ടുണ്ടെന്ന് അനുമാനിക്കാം.

എന്നാല്‍ മറ്റു രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താനുമാവില്ല. മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ചശേഷം പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്നു മൊബൈല്‍ ലാബുകള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ ഉള്ളത്.