ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്കായി ചരിത്രം കുറിച്ച് ശിഖര്‍ ധവാന്‍

single-img
14 June 2018

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാന്‍ ടീമിനെ നിലംപരിശാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 158 റണ്‍സെന്ന നിലയിലാണ്. 91 പന്തില്‍ 104 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് അഫ്ഗാന്‍ ബൗളിംഗിന്റെ നടുവൊടിച്ചത്.

ധവാന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ധവാന്‍ സ്വന്തമാക്കി. ടെസ്റ്റിന്റെ ആദ്യ സെഷനില്‍(ലഞ്ചിന് മുമ്പ്) സെഞ്ച്വറി കുറിച്ചു എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ധവാന്‍.

ഇതുവരെ ഒരു ഇന്ത്യക്കാരനും അങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധവാന് ഉള്‍പ്പെടെ ആറ് താരങ്ങള്‍ക്കെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായുള്ളൂ. പാകിസ്താനെതിരെ ആസ്‌ട്രേലിയയുടെ വാര്‍ണറാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

41 റണ്‍സുമായി മുരളി വിജയ് ധവാന് കൂട്ടിനുണ്ട്. സ്പിന്‍ കരുത്തില്‍ ഇന്ത്യയെ മെരുക്കാമെന്ന് കണക്കുകൂട്ടിയ അഫ്ഗാനിസ്താന് പിഴക്കുകയായിരുന്നു. അവരുടെ പേരുകേട്ട സ്പിന്നര്‍മാര്‍ക്കൊന്നും ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനായില്ല.

വിരാട് കൊഹ്‌ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. നേരത്തെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനായി കൊഹ്‌ലി ഈ മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഐ.പി.എല്ലിന് ഇടയില്‍ സംഭവിച്ച പരിക്ക് കൗണ്ടി ക്രിക്കറ്റും അവതാളത്തിലാക്കി.

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും ഈ മത്സരത്തില്‍ കളിക്കുന്നില്ല. പകരം ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ടുവര്‍ഷത്തിനു ശേഷമാണ് കാര്‍ത്തിക് ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. കരുണ്‍നായര്‍, ഗാര്‍ദൂല്‍ താകൂര്‍, നവ്ദീപ് സെയ്‌നി തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഐ സി സി ടെസ്റ്റ് പദവി അഫ്ഗാനിസ്ഥാന്‍ നേടിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരിയാണ് അഫ്ഗാനിസ്താന്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കാനെത്തിയത്. സമീപ കാലത്ത് മികവ് പുറത്തെടുത്ത കളിക്കാരെല്ലാം അഫ്ഗാനിസ്താന്റെ ടെസ്റ്റ് നിരയിലുണ്ട്. റാഷിദ്ഖാന്‍, മുജീബ് സദ്രാന്‍, മുഹമ്മദ് ഷെഹ്‌സാദ്, മുഹമ്മദ് നബി എന്നിവര്‍ക്ക് പുറമെ നായകനായി തിളങ്ങാന്‍ അശ്ഗര്‍ സ്റ്റാനിക്‌സായും ഉണ്ട്.