റെയില്‍വേ സ്റ്റേഷനുകളിലെ മെഷീനില്‍ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിച്ചാല്‍ തിരിച്ച് പണം കിട്ടും

single-img
13 June 2018

രാജ്യവും ഇന്ത്യന്‍ റെയില്‍വേയും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തത്. 2022ല്‍ പ്ലാസ്റ്റിക് മുക്തമായ രാജ്യമായി ഇന്ത്യയെ മാറ്റണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം.

ഇതിന്റെ ആദ്യപടിയെന്നോണം പ്ലാസ്റ്റിക് കുപ്പികളെ പൊടിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്രഷര്‍ മെഷീനുകള്‍ ഇന്ത്യന്‍ റെയില്‍വേ സ്ഥാപിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയിലാണ് മെഷീന്‍ സ്ഥാപിച്ചത്. നാലര ലക്ഷം രൂപ വിലയുള്ള മെഷീനില്‍ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും.

പദ്ധതി രാജ്യവ്യാപകമാക്കുന്നതിനുള്ള നീക്കത്തിലാണ് റെയില്‍വേ. അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും അടുത്ത ഘട്ടമായി ക്രഷര്‍ മെഷീനുകള്‍ സ്ഥാപിക്കും. പദ്ധതി ബംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

പ്ലാസ്റ്റിക് ബോട്ടിലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി നിര്‍മാര്‍ജനത്തിന് അനുയോജ്യമാക്കുകയാണു മെഷീന്‍ ചെയ്യുന്നത്. പദ്ധതിയുടെ വ്യാപനത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കാനാകുമെന്നാണു റെയില്‍വേയുടെ കണക്കുകൂട്ടല്‍. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മൂലം വര്‍ഷത്തില്‍ പത്തു ലക്ഷത്തോളം പക്ഷികളും ഒരു ലക്ഷത്തോളം കടല്‍ ജീവികളും കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്ലാസ്റ്റിക് തിന്നുന്നതും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോകുന്നതുമാണ് ഇവയുടെ മരണത്തിനു കാരണമാകുന്നത്. മത്സ്യം ഉള്‍പ്പടെയുള്ള സമുദ്രോല്‍പന്നങ്ങള്‍ കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിലേക്കും വ്യാപകമായ തോതില്‍ പ്ലാസ്റ്റിക് എത്തുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.