ഡിസിസി ഓഫീസിനു മുന്നിലെ ശവപ്പെട്ടി പ്രതിഷേധം: കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍

single-img
13 June 2018

എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രം പതിച്ച ശവപ്പെട്ടിയും റീത്തും വച്ച സംഭവത്തില്‍ കെ.എസ്.യു നേതാക്കളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം, മുജീബ് എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഇടുക്കി സ്വദേശിയായ നാലാമനു വേണ്ടി അന്വേഷണം തുടരുകയാണ്. നാലു പേരും വടുതലയിലെ ശവപ്പെട്ടി കടയില്‍ നിന്ന് ശവപ്പെട്ടി വാങ്ങി പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

‘ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചു’, ‘ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യൂദാസുമാര്‍’, ‘പാര്‍ട്ടിയുടെ അഭിമാനത്തെക്കാള്‍ നിങ്ങള്‍ വിലനല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ’ എന്നിങ്ങനെയുള്ള പോസ്റ്ററുകളും ഓഫീസിന്റെ ചില്ലുകളില്‍ പതിപ്പിച്ചിരുന്നു. സേവ് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍.

ഒന്‍പതാം തീയതി രാവിലെയാണ് ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും കാണപ്പെട്ടത്. രാജ്യസഭാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും എതിരെയായിരുന്നു ശവപ്പെട്ടി പ്രതിഷേധം. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസാണ് അന്വേഷണം നടത്തിയത്.