കെ സുരേന്ദ്രനെ എതിര്‍ത്ത് ആര്‍.എസ്.എസ്.നേതൃത്വം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ രാധാകൃഷ്ണനും ശ്രീധരന്‍ പിള്ളയും

single-img
13 June 2018

തിരുവനന്തപുരം: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. എ.എന്‍. രാധാകൃഷ്ണനും, പി.എസ്.ശ്രീധരന്‍പിള്ളയുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലുള്ളത്.

പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റേയും, ആര്‍.എസ്.എസിന്റേയും എതിര്‍പ്പാണ് കെ.സുരേന്ദ്രന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ആര്‍.എസ്.എസിന്റെ എതിര്‍പ്പ് കടന്ന് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.

നേരത്തെ, വി. മുരളീധരന്റെ ശക്തമായ ഇടപെടലായിരുന്നു കേന്ദ്ര നേതൃത്വം സുരേന്ദ്രനിലെത്താന്‍ കാരണം. കുമ്മനത്തെ പോലെ പുറത്ത് നിന്ന് ഒരാളെ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് കെട്ടിയിറക്കല്‍ വേണ്ടെന്ന നിലപാട് പാര്‍ട്ടി മാറ്റുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒരാള്‍ പ്രസിഡന്റാകാനുള്ള സാദ്ധ്യത ഇപ്പോഴും നേതൃത്വം തള്ളുന്നില്ല.

അദ്ധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം വൈകുന്തോറും സംസ്ഥാന ബി.ജെ.പിയില്‍ പ്രശ്‌നങ്ങളും രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നിന്ന് കെ.സുരേന്ദ്രന്‍ ഒഴികെ എല്ലാവരും വിട്ടുനിന്നിരുന്നു.