സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ മുട്ടുമടക്കി: നെല്‍വയല്‍നീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കം ഉപേക്ഷിച്ചു

single-img
13 June 2018

തിരുവനന്തപുരം: നെല്‍വയല്‍നീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. നെല്‍വയല്‍നീര്‍ത്തട നിയമത്തില്‍ നഗരപ്രദേശങ്ങള്‍ക്ക് ഇളവ് അനുവദിക്കാനുള്ള നീക്കമാണ് ഉപേക്ഷിച്ചത്.

നെല്‍വയല്‍നീര്‍ത്തട നിയമത്തില്‍നിന്നും അഞ്ച് കോര്‍പ്പറേഷനുകളെ ഒഴിവാക്കണമെന്ന ഭേദഗതി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാലിത് അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ഇതോടെ നിയമത്തിന്റെ അന്തസത്തയെ ചോര്‍ത്തുന്ന നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഉഭയകക്ഷി യോഗത്തിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. നിലവിലെ നിയമത്തില്‍ കാതലായ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് മന്ത്രി ചന്ദ്രശേഖരന്‍ യോഗത്തിനുശേഷം പറഞ്ഞു.

നഗരങ്ങളില്‍ പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്തുന്നതില്‍ സര്‍ക്കാരിന്റെ അനുമതി മാത്രം മതിയെന്ന തരത്തില്‍ നിയമം ഭേഗഗതി ചെയ്യാനായിരുന്നു നീക്കം. കര്‍ഷകനും പഞ്ചായത്തുമെല്ലാം പങ്കാളികളാകുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ഈ നീക്കമെന്നായിരുന്നു വിമര്‍ശനം. ഈ ഭേദഗതിയാണ് വേണ്ടെന്ന് വച്ചത്.