ചരിത്രം വഴിമാറി:ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ച തുടങ്ങി;പഴയകാര്യങ്ങൾ അപ്രസക്തമായെന്ന് കിം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും പറഞ്ഞു.
ഉത്തര കൊറിയയുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക് തെല്ലം സംശയമില്ലെന്ന് ട്രംപ് പറഞ്ഞു.മുന്‍വിധികള്‍ ഇരു രാജ്യങ്ങളുടേയും മുന്നില്‍ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കിം പറഞ്ഞു. ഇപ്പോള്‍ അവയൊക്കെ മറികടക്കാനായി. ഇത് വളരെ നല്ലൊരു കാര്യമാണെന്നും കിം പറഞ്ഞു.
ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷം സംയുക്ത വാര്‍ത്താസമ്മേളനം ഉണ്ടാകും
ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. അണ്വായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വർഷത്തിന്റെ തുടക്കംമുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി.