കൂട്ടുകാരി ഉപേക്ഷിച്ചു; നാട്ടുകാര്‍ക്ക് സഹികെട്ടു; നാടിന്റെയും നാട്ടുകാരുടെയും കൂട്ടുകാരനായിരുന്ന കുട്ടുമയില്‍ ഇനി വനംവകുപ്പിന് സ്വന്തം

single-img
12 June 2018

മൂവാറ്റുപുഴ വള്ളിക്കടയിലുള്ളവരുടെ ഓമനയായിരുന്നു കുട്ടു മയില്‍. അഞ്ചു വര്‍ഷം മുന്‍പാണ് വാഴക്കുളത്തിനു സമീപം വള്ളിക്കട പരദേവതാ ക്ഷേത്ര പരിസരത്തു കുട്ടുവും കൂട്ടുകാരിയുമെത്തിയത്. പിന്നീടിവര്‍ നാട്ടുകാരുടെ ഓമനകളായി മാറി. നാട്ടിലെ ഓരോ വീട്ടിലും ഭക്ഷണത്തിലൊരു പങ്ക് ഇവര്‍ക്കുമുണ്ടായിരുന്നു.

ഒരു വര്‍ഷം മുന്‍പു കുട്ടുവിനെ ചിലര്‍ ലോറിയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ കിലോമീറ്ററുകള്‍ പിന്തുടര്‍ന്നു ലോറിക്കാരെ പിടികൂടി കുട്ടുവിനെ മോചിപ്പിച്ചു തിരിച്ചു കൊണ്ടുവന്നിരുന്നു. ലോറി നാട്ടുകാര്‍ തല്ലിപ്പൊളിക്കുകയും ചെയ്തു. ഏതാനും നാളുകള്‍ക്ക് മുന്‍പ് കുട്ടുവിനെ ഉപേക്ഷിച്ച് കൂട്ടുകാരി പറന്നകന്നിരുന്നു. ഇതോടെ കുട്ടുവിന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. സ്ത്രീകളോടുള്ള വൈരാഗ്യമാണോ കാര്യമെന്നറിയില്ല നാട്ടിലെത്തുന്ന അപരിചിതരായ സ്ത്രീകളെയും മറ്റും കുട്ടു ആക്രമിക്കാന്‍ ആരംഭിച്ചു. ഇതോടെ മയിലിനെ വനംവകുപ്പധികൃതര്‍ കസ്റ്റഡിയിലെടുത്തു.

പിന്നീട് നാട്ടില്‍ പരിചയമുള്ള സ്ത്രീകളും കുട്ടികളുമൊക്കെ കുട്ടുവിന്റെ ആക്രമണത്തിന് ഇരയാകാന്‍ ആരംഭിച്ചു. നാട്ടുകാര്‍ സ്‌നേഹത്തോടെ ഉപദേശിച്ചും പിന്നെ ശാസിച്ചും കുട്ടുവിനെ ആക്രമണത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടു മയിലിനെ പേടിച്ചു വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമായതോടെ വേദനയോടെയാണെങ്കിലും കുട്ടുവിനെ വനംവകുപ്പിലേല്‍പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇന്നലെ കോതമംഗലത്തു നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാടിന്റെ ഓമനയായ കുട്ടു മയിലിനെ നാട്ടുകാര്‍ യാത്രയാക്കി.