‘നീ ആണല്ലേ..?മീശ അറിയുന്നുണ്ടല്ലോ’:നിയമസഭാ കോപ്ലക്‌സില്‍ വച്ച്‌ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ അപമാനിച്ച് പിസി ജോര്‍ജ്ജ് എം.എൽ.എ

single-img
12 June 2018


തിരുവനന്തപുരം: ഒരു ചടങ്ങിലേക്ക് ക്ഷണിക്കാനായി മന്ത്രി ശൈലജയെ കാണാനെത്തിയ തന്നെ പി.സി.ജോര്‍ജ് എംഎ‍ല്‍എ അപമാനിച്ചുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിന്റെ പരാതി. ശ്യാമ.എസ്.പ്രഭയാണ് പൂഞ്ഞാര്‍ എംഎല്‍എയ്‌ക്കെതിരെ രംഗത്ത് വന്നത്. ‘നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ’ എന്ന് ചോദിച്ചായിരുന്നു അപമാനിച്ചത്.

നിയമസഭയ്ക്കുള്ളില്‍ വച്ച്‌ വരെ അപമാനത്തിന് ഇരയാകേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ ലഭിക്കുന്ന പരിഗണന ഊഹിക്കാവുന്നതാണെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ ശ്യാമ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എംഎ‍ല്‍എ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അവര്‍ ആരോപിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ജൂണ്‍ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയില്‍ പോകേണ്ടി വന്നിരുന്നു .

ആദ്യമായാണ് നിയമസഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യക്രമങ്ങള്‍ നേരില്‍ കാണുന്നതും അനുഭവിക്കുന്നതും.
ആ സന്തോഷത്തില്‍ പുറത്തേക്ക് വരുന്ന അവസരത്തില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലം എം എല്‍ എ പി സി ജോര്‍ജിനെ കാണാനിടയായി.

മാന്യമഹാജനങ്ങളേ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്ന അവസരത്തില്‍ വിധികര്‍ത്താവായി വന്ന പിസി ജോര്‍ജിനെ വീണ്ടും കണ്ട സന്തോഷത്തില്‍ സംസാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു,

‘നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ’….

എന്റെ മറുപടി ഞാനൊരു ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി ആണ് എന്നതായിരുന്നു.

ഞാന്‍ തിരികെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ‘എനിക്ക് തിരക്കാണ്…. അതാണ്… ഇതാണ്… പിന്നെ’… എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണ് നടത്തിയത്.

ഒരുപക്ഷേ സുഹൃത്തുക്കള്‍ കൂടെയുള്ളതുകൊണ്ട് ആയിരിക്കും.

എന്നാലും എന്തിനാണ് ഈ വേഷം കെട്ടല്‍ കാണിക്കുന്നത് എന്നുള്ളതായിരുന്നു വീണ്ടും അദ്ദേഹത്തിന്റെ മറുപടിയും മുഖത്തുള്ള ഭാവവും.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാടിനോട് വീക്ഷണത്തോട് കടുത്ത വിയോജിപ്പാണ് ഈ അവസരത്തില്‍ പ്രകടിപ്പിക്കാനുള്ളത്.

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളതില്‍ അതിയായ ദുഃഖമുണ്ട്.
സമൂഹത്തില്‍ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുന്‍വിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തില്‍ രേഖപ്പെടുത്താന്‍ ഉള്ളത്.

ഇന്നും ഇത് വേഷംകെട്ടല്‍ ആണെന്നും, ഇത് മനോവിഭ്രാന്തി ആണെന്നും കരുതുന്ന ഒരു വിഭാഗത്തിന് മുതല്‍ക്കൂട്ടാകുന്ന പ്രതികരണമാണ് ഈ സാമാജികന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വ്യക്തി എന്താണെന്നും, ജീവിതം എന്താണെന്നും, മനുഷ്യര്‍ അനുഭവിക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകള്‍ എന്താണെന്നും, എത്രത്തോളം മാനസികസംഘര്‍ഷം നേരിടുന്ന വ്യക്തികളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുള്ള വരെന്നും ഇനിയും പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്..

ഇന്ന് വലിയ രീതിയിലുള്ള അപമാനമാണ് എന്റെ സ്വത്വബോധത്തില്‍ ഉറച്ചു നില്‍ക്കുന്ന അവസരത്തില്‍ എനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം നിലപാടുകളുള്ള പിസി ജോര്‍ജ് എംഎല്‍എ യോട് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ കടുത്ത വിദ്വേഷവും പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു. എന്റെ വ്യക്തിത്വത്തെ, ജന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത പി സി ജോര്‍ജ് എം എല്‍ എ നിങ്ങള്‍ക്ക് ആള് തെറ്റി…..

അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടു കൊണ്ട് ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് സാമാജികര്‍ക്ക് അവബോധം നല്‍കേണ്ടത് അനിവാര്യമാണ്.

നിയമസഭയ്ക്കുള്ളില്‍ വെച്ച്‌ അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ പൊതു നിരത്തിലേക്ക് ഇറങ്ങുമ്ബോള്‍ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച്‌ പറയേണ്ടതില്ലല്ലോ?

നിയമസഭയ്ക്കുള്ളില്‍ വച്ച്‌ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക്, തന്റെ സ്വന്തം മണ്ഡലത്തില്‍ ഉള്ള ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനോടുള്ള പേരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഊഹിക്കാമല്ലോ…

നിയമപരമായി നാം അര്‍ഹിക്കുന്ന അവകാശങ്ങള്‍ പോലും ഒരുപക്ഷേ നമുക്ക് ലഭിക്കുകയില്ല.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്.

ഇത് ഗൗരവപൂര്‍വ്വം കാണേണ്ട ഒരു വസ്തുതയാണ് .

ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി…

Posted by Syama S Prabha on Monday, June 11, 2018