ചര്‍ച്ചയൊക്കെ ആകാം പക്ഷേ:കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി
സിംഗപ്പൂര്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി.ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പുരിലെത്തിയത്. സെന്റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങുന്നത്. ട്രംപ് ഷാംഗ്രില ഹോട്ടലിലും.
വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇതിനുമുന്‍പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനില്‍ ബെയ്ജിംഗിലേക്കായിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും പറഞ്ഞു.
ഉത്തര കൊറിയയുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക് തെല്ലം സംശയമില്ലെന്ന് ട്രംപ് പറഞ്ഞു.മുന്‍വിധികള്‍ ഇരു രാജ്യങ്ങളുടേയും മുന്നില്‍ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കിം പറഞ്ഞു. ഇപ്പോള്‍ അവയൊക്കെ മറികടക്കാനായി. ഇത് വളരെ നല്ലൊരു കാര്യമാണെന്നും കിം പറഞ്ഞു.
ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷം സംയുക്ത വാര്‍ത്താസമ്മേളനം ഉണ്ടാകും
#WATCH: US President Donald Trump and North Korean leader Kim Jong Un at #SingaporeSummit at Sentosa Island.
Posted by Asian News International (ANI) on Monday, June 11, 2018
ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. അണ്വായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വർഷത്തിന്റെ തുടക്കംമുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി.