വിജനമായ സ്ഥലത്ത് പുലര്‍ച്ചെ ബസ് ഇറങ്ങിയ യാത്രക്കാരിക്ക് കൂട്ടായി കെഎസ്ആര്‍ടിസി: കയ്യടിച്ച് സോഷ്യല്‍ മീഡിയ

single-img
11 June 2018

കൊല്ലം: പുലര്‍ച്ചെ സ്‌റ്റോപ്പില്‍ ബസ് ഇറങ്ങിയ യാത്രക്കാരിക്ക് തുണയായി കെഎസ്ആര്‍ടിസി. വിജനമായ സ്ഥലത്ത് ബസ് ഇറങ്ങിയ യാത്രക്കാരിക്കാണ് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും തുണയായത്. കഴിഞ്ഞ രണ്ടിനാണ് സംഭവം നടന്നത്. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍ നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി.

പുലര്‍ച്ചെയാണ് ചവറ ശങ്കരമംഗലത്തെ സ്റ്റോപ്പില്‍ ബസ് എത്തിയത്. ഈ സമയം കൂട്ടിക്കൊണ്ടുപോകാന്‍ യുവതിയുടെ സഹോദരന്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് സഹോദരന്‍ എത്തുന്നതുവരെ കാത്ത് നില്‍ക്കാന്‍ ബസിന്റെ കണ്ടക്ടര്‍ പി.ബി. ഷൈജുവും ഡ്രൈവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും തീരുമാനിച്ചത്.

തുടര്‍ന്ന് ഏഴു മിനിട്ടോളം ഇവര്‍ യുവതിക്ക് കൂട്ടുനിന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ നന്മ നാടറിഞ്ഞത് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയതോടെയാണ്. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന്‍ മഴ കാരണം വൈകിയതിനാലാണു സ്റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.

ആതിര ജയന്‍ എന്ന പേരിലെഴുതിയ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. തിരുവനന്തപുരം ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസറും ഉന്നത ഉദ്യോഗസ്ഥരും ഫോണില്‍ അഭിനന്ദനമറിയിച്ചു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിയും ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പു നല്‍കി. ഗോപകുമാര്‍ കിളിമാനൂര്‍ പുളിമാത്ത് സ്വദേശി. കായംകുളം ഗോവിന്ദമുട്ടം സ്വദേശിയാണു ഷൈജു.