ഭാര്യയുടെ മരണത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിടാനൊരുങ്ങിയ യുവാവിനെ കുരുക്കിയത് മക്കളുടെ മൊഴി

single-img
11 June 2018

തെളിവുകളുടെ അഭാവത്തില്‍ കൊലപാതകക്കേസില്‍ നിന്നും യഥാര്‍ത്ഥ പ്രതി രക്ഷപ്പെടുമെന്ന ഘട്ടത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട യുവതിയുടെ മക്കള്‍ രംഗത്തെത്തിയത്. മൊഴി നല്‍കിയതോ സ്വന്തം പിതാവിനെതിരെയും.

സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുടെ വിടാനൊരുങ്ങിയ ഡല്‍ഹി സ്വദേശിയായ പ്രവീണ്‍ റാണയാണ് കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഭാര്യയുടെ മരണത്തില്‍ പ്രവീണ്‍ റാണയെ പോലീസ് അറസ്റ്റു ചെയ്തത്. കറിക്കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയെന്ന് പ്രവീണ്‍ തന്നെയാണ് ഭാര്യ വീട്ടുകാരെ അറിയിച്ചത്.

ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രവീണ്‍ വാദിച്ചത്. ഭാര്യയുടെ സ്വത്ത് നല്‍കാതിരിക്കാന്‍ ഭാര്യവീട്ടുകാര്‍ തന്നെ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കുട്ടികളോട് മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തിരക്കിയത്.

അമ്മയോട് പിതാവ് ചെയ്ത ക്രൂരതകള്‍ അക്കമിട്ട് കുട്ടികള്‍ വിവരിച്ചതോടെയാണ് പ്രവീണ്‍ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. ഇതോടെ പ്രവീണ്‍ റാണയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ വന്‍തുക പിഴയും. കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.