പാലക്കാട് ആലത്തൂരില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മ അറസ്റ്റില്‍

single-img
8 June 2018

കുഞ്ഞിനെ ഉപേക്ഷിച്ച് 17കാരനായ കാമുകനൊപ്പം വീടുവിട്ട 24കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.

കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്. ഇന്നലെ രാവിലെ 8.30 ഓടെ നെല്ലിയാമ്പതി കേശവന്‍ പാറയ്ക്കു സമീപം സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ തടഞ്ഞുവെച്ച് പാടഗിരി പൊലീസില്‍ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കിയശേഷം പിതാവിനെ ഏല്‍പിച്ചു.

കഴിഞ്ഞ നാലാം തിയതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മൂന്നുവയസു പ്രായമുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയിരുന്നു. എന്നാല്‍, അവിടെ എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

17കാരനെ കാണാനില്ലെന്നുപറഞ്ഞ് പിതാവ് വടക്കഞ്ചേരി പോലീസിലും പരാതിനല്‍കിയിരുന്നു. ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു.

വിമാനത്തില്‍ ബെംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും ഇവര്‍ തങ്ങി. പിന്നീട് ടാക്‌സിയില്‍ കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി. യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്‍പിച്ച് ഇവര്‍ നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.