കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി രാമനുണ്ണി നടത്തിയ ശയന പ്രദക്ഷിണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു; ക്ഷേത്രത്തില്‍ കൈയാങ്കളി

single-img
7 June 2018

കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വിശ്വാസങ്ങള്‍ ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു.

ശയനപ്രദക്ഷിണം നടത്താന്‍ പോകുന്ന കാര്യം നേരത്തെ വാര്‍ത്താസമ്മേളനത്തിലൂടെ രാമനുണ്ണി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ സമരരൂപമാണിതെങ്കില്‍ അനുവദിക്കില്ലെന്നായിരുന്നു ക്ഷേത്രം അധികൃതരുടെ നിലപാട്. ഭക്തന്‍ എന്ന രീതിയിലുള്ള പ്രായശ്ചിത്തമാണെന്ന് രാമനുണ്ണി അറിയിച്ചതോടെ അധികൃതര്‍ സമ്മതം നല്‍കുകയായിരുന്നു.

തുടര്‍ന്ന് കുളത്തില്‍ മുങ്ങിക്കുളിച്ച് ദേഹശുദ്ധി വരുത്തിയ ശേഷം രാമനുണ്ണി ശയനപ്രദക്ഷിണം തുടങ്ങി. മാദ്ധ്യമപ്രവര്‍ത്തകരും ചാനല്‍ കാമറാ പ്രവര്‍ത്തകര്‍ക്കും അകത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ക്ഷേത്ര നടയില്‍ തൊഴുത ശേഷം ശയനപ്രദക്ഷിണത്തിനായി രാമനുണ്ണി എത്തിയപ്പോഴേക്കും വിശ്വഹിന്ദു പരിഷത്തുകാരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു.

ആചാര പ്രകാരം പ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സമരരൂപത്തിലാണെങ്കില്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു. എന്നാല്‍ രാമനുണ്ണി പ്രദക്ഷിണം നടത്തുന്നതിനിടെ വിശ്വ ഹിന്ദു പരിഷത്തുകാര്‍ ഭജന ചൊല്ലി.

ഇതിനിടെ ഫോട്ടോ എടുക്കാന്‍ ചിലര്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ ഉടന്‍ പൊലീസ് പുറത്തെത്തിച്ചു. പിന്നെ പുറത്തായി ബഹളം. പത്ത് തവണ ഉരുണ്ട ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉരുളാതെ നടന്ന് രാമനുണ്ണി തന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കുകയായിരുന്നു. ഗുരുവായൂരില്‍ തിരക്കായതിനാലാണ് കടലായിയില്‍ ശയനപ്രദക്ഷിണം നടത്തിയതെന്ന് രാമനണ്ണി പറഞ്ഞു.