‘ഇത് ഹിന്ദു രാഷ്ട്രം; ഹിന്ദു ഭവനങ്ങളില്‍ കേറി മതപ്രചരണം നടത്തേണ്ട’: യുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്
ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ മൂന്ന് യുവാക്കളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഹൈന്ദവ ഭവനങ്ങളില്‍ മതം മാറ്റ ശ്രമവുമായി വന്ന പെന്തക്കോസ്ത് പാസ്റ്റര്‍മാരെ തൃശൂര്‍ ജില്ലയിലെ ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തര്‍ തടഞ്ഞു എന്ന പേരിലാണ്, കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഫേസ്ബുക്ക് പേജ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇത് ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു ഭൂരിപക്ഷമുള്ള ഏരിയയില്‍ കേറി കളിക്കേണ്ടെന്നും, ഹിന്ദു ഭവനങ്ങളില്‍ കേറി മതപ്രചരണം നടത്തെണ്ടെന്നും യുവാക്കളെ ഭീഷണിപ്പെടുത്തുകയാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍. ഇവരുടെ കയ്യിലുള്ള കടലാസ്സുകള്‍ കീറി കളയാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-28 പ്രകാരം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഇതിന്റെ പരസ്യമായ ലംഘനമാണ് തൃശ്ശൂര്‍ ജില്ലയിലെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയത്.
ഹൈന്ദവ ഭവനങ്ങളിൽ മതം മാറ്റ ശ്രമവുമായി വന്ന പെന്തക്കോസ്ത് പാസ്റ്റർമാരെ തൃശൂർ ജില്ലയിലെ ഹിന്ദു ഹെല്പ് ലൈൻ പ്രവർത്തർ തടഞ്ഞു. ഹിന്ദുവിന് നേരെയുള്ള ഏതൊരു അതിക്രമവും മതം മാറ്റ ശ്രമങ്ങളും ചോദ്യം ചെയ്യപ്പെട്ടിരിക്കും. തൃശൂർ ജില്ലയിലെ ഹിന്ദു ഹെല്പ് ലൈൻ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.ഹിന്ദു ഹെല്പ് ലൈൻ9400161516
Posted by Kerala Hindu Helpline on Wednesday, June 6, 2018