കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് യുഡിഎഫിന്റെ ഭാഗമല്ലാത്ത കേരള കോണ്‍ഗ്രസിന്;വിഷമമുണ്ടെന്ന് ചെന്നിത്തല.
ന്യൂഡൽഹി∙ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാൻ തീരുമാനം. ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുവാദവുമുണ്ട്. കേരള നേതാക്കളുടെ തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുമതി നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമല്ലാത്ത പാർട്ടിക്കാണ് കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വച്ചുനീട്ടിയത്.
കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം നടക്കും. രാവിലെ 11 മണിക്ക് യുഡിഎഫ് യോഗവുമുണ്ട്.
രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനു വിട്ടുനൽകാൻ ധാരണയായത് ലീഗിന്റെ ശക്തമായ ഇടപെടലായിരുന്നു. മാണിയേയും കൂട്ടരെയും മുന്നണിയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അതിന് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു.
യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണു ജനങ്ങളാഗ്രഹിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് കൂടുതൽ ശക്തിപ്പെടണം. ഈ താൽപര്യങ്ങൾ പരിഗണിച്ചാണു കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം. കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.