ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത് ഷാ; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും

single-img
5 June 2018

ശിവസേനയുമായി സമവായമുണ്ടാക്കുന്നതിനായി അമിത് ഷാ മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. സമീപകാല ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടു പാര്‍ട്ടികള്‍ക്കും ക്ഷീണമുണ്ടായ സാഹചര്യത്തിലാണു ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നത്.

ബുധനാഴ്ച മുംബൈയില്‍ താക്കറെയുടെ ‘മാതോശ്രീ’ വസതിയിലാകും ഇരു നേതാക്കളും കാണുക. ഉദ്ധവിനെ കാണാന്‍ അമിത് ഷാ സമയം ചോദിച്ചിട്ടുണ്ടെന്നും ബുധനാഴ്ച വൈകിട്ടു കാണാമെന്നു മറുപടി നല്‍കിയതായും സേനാ നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍’ പ്രചാരണത്തിനായി ഷാ മുംബൈയിലുണ്ട്. 2014 മുതല്‍ മഹാരാഷ്ട്രയില്‍ ശിവസേന–ബിജെപി സഖ്യമാണ് അധികാരത്തില്‍. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എന്‍ഡിഎ മുന്നണിയെ ഉപേക്ഷിക്കുകയാണെന്നു മാസങ്ങള്‍ക്കുമുമ്പ് സേന പ്രഖ്യാപിച്ചിരുന്നു.

ബിജെപിയാണ് തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവെന്ന് കഴിഞ്ഞ ദിവസം ശിവസേന എം.പി സഞ്ജയ് റാവത്ത് പ്രസ്താവിച്ചിരുന്നു. കോണ്‍ഗ്രസിനെയോ ജെഡിഎസിനെയോ സ്വീകരിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കു മത്സരിച്ചിരുന്നു. ബിജെപിക്ക് ഇവിടെ വിജയിക്കാനായെങ്കിലും വോട്ടില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നത്.