‘സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ’; ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്ന് ജോസഫ് വാഴക്കന്‍

single-img
5 June 2018

ചെങ്ങന്നൂര്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കനക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോസഫ് വാഴയ്ക്കന്‍ രംഗത്തുവന്നു. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരന്‍ എന്ന് വാഴയ്ക്കന്‍ പരിഹസിച്ചു.

നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണെന്ന് പറഞ്ഞ വാഴക്കന്‍, ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘നത്തോലി ഒരു ചെറിയ മീനല്ല, ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’ എന്നതലക്കെട്ടിലായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണമെന്നും വാഴക്കന്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘നത്തോലി ഒരു ചെറിയ മീനല്ല’
‘ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’
എന്ത് ചെയ്യാം !

ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ല. രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍ പരസ്പരം ബഹുമാനം പുലര്‍ത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ്.

പല തവണ ഈ പ്രവണത ശരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ?. ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം. തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.

കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണം.