നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാധ്യതകള്‍ കുറയുന്നുവെന്ന് സൂചന

single-img
3 June 2018

കോഴിക്കോട്: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തല്‍. ജൂണ്‍ 15ന് അപ്പുറം രോഗവ്യാപനം ഉണ്ടാകില്ലെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് നിപ്പ വൈറസ് പിടിപെടാനുള്ള സാദ്ധ്യതിയല്ലെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വിദഗ്ദ്ധരുടെ യോഗത്തിലാണ് വിലയിരുത്തല്‍.

അതേസമയം, നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാദ്ധ്യതകള്‍ കുറയുന്നുവെന്നാണ് സൂചന. രോഗബാധയുള്ള വവ്വാലുകളെ കണ്ടെത്തി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനിടെ വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നത് താല്‍കാലികമായി നിര്‍ത്തിയിട്ടുണ്ട്.

പേരാമ്പ്രയില്‍ പുതിയതായി വൈറസ് ബാധയുടെ ലക്ഷണം കണ്ടെത്താത്തതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ രോഗനിയന്ത്രണത്തിനു ശേഷം വിശദമായ പഠനം നടത്താന്‍ തീരുമാനമായി. ഇതിനായി, കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കും. എപിഡര്‍മോളജിക് പഠനത്തിന് മാസങ്ങളെടുക്കുമെന്നുളളത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ഇതുവരെ പരിശോധിച്ച മൂന്നു വവ്വാലുകളിലും മുയലുകളിലും രോഗാണു കണ്ടെത്തിയിരുന്നില്ല.

പേരാമ്പ്ര സൂപ്പിക്കടയില്‍നിന്നു പിടിച്ച മൂന്നു പഴംതീനി വവ്വാലുകള്‍, പത്തെണ്ണത്തിന്റെ മൂത്ര സാംപിളുകള്‍, രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടില്‍ വളര്‍ത്തിയ മുയലിന്റെ രക്തം, സ്രവങ്ങള്‍ എന്നിവയാണു ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ പരിശോധിച്ചത്.

ഇവയെല്ലാം നെഗറ്റീവാണ്. എന്നാല്‍ പഴംതീനി വവ്വാലുകളല്ല വൈറസ് വാഹകരെന്ന് ഇതിനര്‍ഥമില്ലെന്നും കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചു പരിശോധിക്കേണ്ടിവരുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.എ.സി.മോഹന്‍ദാസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പഠനം തുടരേണ്ടിവരും.

ലോകത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപെട്ട സ്ഥലങ്ങളിലെല്ലാം വവ്വാലുകളില്‍ നിന്നുമാണ് രോഗബാധയെന്ന് കണ്ടെത്തിയിരുന്നു. പേരാമ്പ്രയിലും പഴംതീനി വവ്വാലുകളാണ് രോഗം പടര്‍ത്തിയതെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിനോ മൃഗസംരക്ഷണ വകുപ്പിനോ സംശയമില്ല.

പക്ഷേ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാനാണ് ബുദ്ധിമുട്ട്. കോളനികളായി വസിക്കുന്ന വവ്വാലുകളെ പിടികൂടി രക്തത്തില്‍ വൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുണ്ടോയെന്ന് കണ്ടെത്തുകയാണ് സ്ഥിരീകരിക്കാനുള്ള വഴി. ഇതിന് നൂറുകണക്കിന് വവ്വാലുകളുടെ മൂത്രവും രക്തവും പരിശോധിക്കേണ്ടിവരും. മാസങ്ങള്‍ എടുക്കുന്ന നടപടികളാണ് ഇത്.