നിപ വൈറസ്: എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കി: അത്ലറ്റിക്സ് മീറ്റുകള്‍ മാറ്റിവച്ചു

single-img
3 June 2018

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നിര്‍ദേശ പ്രകാരമാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

വൈറസ് പടരുന്നത് തടയാന്‍ ജില്ലകളില്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സാംപിളുകളില്‍ നിപ്പ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം നിപ്പ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന അത്ലറ്റിക് മീറ്റുകള്‍ മാറ്റിവച്ചു. അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന 62ആമത് ഡോ. ടോണി ഡാനിയല്‍ കേരള സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പും ഒളിംപ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ കേരള സ്റ്റേറ്റ് യൂത്ത് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പുമാണ് മാറ്റിവച്ചത്. എല്ലാ ജില്ലയില്‍ നിന്നും അത്ലറ്റിക്കുകള്‍ പങ്കെടുക്കാന്‍ എത്തുന്ന പശ്ചാത്തലത്തിലാണ് മീറ്റുകള്‍ മാറ്റാന്‍ തീരുമാനമായത്.

കേരളത്തില്‍ നിപ വൈറസ് മൂലം ഇതുവരെ 17 പേരാണ് മരിച്ചത്. രണ്ടായിത്തോളം പേര്‍ നിരീക്ഷണ പട്ടികയിലുണ്ട്. ഇതുവരെ പുറത്തു വന്ന 193 പരിശോധനാഫലങ്ങളില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തില്‍ വൈറസ് ബാധയുടെ ഉറവിടം എന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ആരോഗ്യവകുപ്പ്.

നിപ വൈറസ് പടരുന്നത് തടയാന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറസിന്റെ രണ്ടാം ഘട്ടം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.