ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി: ആണവ വാഹക ശേഷിയുള്ള അഗ്‌നി – 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

single-img
3 June 2018

ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-5 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍നിന്നുമാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇന്ന് രാവിലെ 9.48നാണ് വിക്ഷേപിച്ചത്.

5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെ എത്താന്‍ സാധിക്കും. അഗ്‌നി-5 ന്റെ ആറാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇത്. ജനുവരി 18നായിരുന്നു അവസാനമായി അഗ്‌നി-5 പരീക്ഷിച്ചത്. അഗ്‌നി-5ന്റെ ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നുമായിരുന്നു. 2016 ഡിസംബര്‍ 26നായിരുന്നു അഗ്‌നിയുടെ നാലാം പരീക്ഷണം.

മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമുണ്ട് മിസൈലിന്. ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്‌നി മിസൈലാണ്. അഗ്‌നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും.

യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കാന്‍ മിസൈലിന് കെല്‍പുണ്ട്. അഗ്‌നി – 5 മിസൈല്‍ റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം.