കെവിനെ കാണാതായ വാര്‍ത്ത കണ്ട് മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് എസ്പി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം

single-img
1 June 2018

തിരുവനന്തപുരം: കോട്ടയത്തെ വീട്ടില്‍ നിന്നും കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദ്ദേശം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്. കെവിനെ കണ്ടെത്തുന്ന കാര്യത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തിലും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പ്രണയവിവാഹത്തെത്തുടര്‍ന്ന് കെവിനെ ഭാര്യ നീനുവിന്റെ കുടുംബം തട്ടിക്കൊണ്ടുപോയതായി കാട്ടി മേയ് 27ന് രാവിലെ പരാതി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ മുഖ്യമന്ത്രി എസ്പി മുഹമ്മദ് റഫീഖിനെ നേരിട്ടു കോട്ടയം ടിബിയിലേക്കു വിളിച്ചുവരുത്തി.

എന്നാല്‍ ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. അനാസ്ഥ വ്യക്തമായതോടെയാണു പിറ്റേന്നു മൃതദേഹം കണ്ടെത്തിയപ്പോള്‍ എസ്പിയുടെ സ്ഥാനം തെറിച്ചത്. എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പൊലീസ് ആസ്ഥാനത്തെ എഐജി ആയിരുന്ന ഹരിശങ്കറിനെയാണ് കോട്ടയം എസ്പിയായി പിന്നീട് നിയമിച്ചത്. മാത്രമല്ല, കാര്യക്ഷമമായ അന്വേഷണത്തിന് ഐജി വിജയ് സാഖറെയെ ചുമതലപ്പെടുത്തുകയുംചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെയും ബന്ധുവായ അനീഷിനെയും പതിമൂന്നംഗ സംഘം മാന്നാനത്തെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്.

ഇതിനുപിന്നാലെ കെവിന്റെ പിതാവും നീനുവും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ അതുകഴിഞ്ഞിട്ടു പരിഗണിക്കാമെന്ന നിലപാടിലായിരുന്നു എസ്‌ഐ ഷിബു. ഇതു പിന്നീടു വിവാദമായിരുന്നു. പിറ്റേന്നു രാവിലെ കൊല്ലം തെന്മലയ്ക്കടുത്ത് ചാലിയേക്കര തോട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തി.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കൃത്യം നിര്‍വഹിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അക്രമി സംഘത്തെ നയിച്ചതു സാനുവാണെങ്കിലും സൂത്രധാരന്‍ സാനുവിന്റെ പിതാവ് ചാക്കോയാണെന്നു പൊലീസ് വ്യക്തമാക്കുന്നു. കേസില്‍ സാനു ഒന്നാം പ്രതിയും ചാക്കോ ആറാം പ്രതിയുമാണ്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

അതേസമയം, കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.