തദ്ദേശ ഉപതിരഞ്ഞെടുപ്പിലും ഇടത് തരംഗം; തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12 ലും എല്‍.ഡി.എഫിന് ജയം

single-img
1 June 2018

തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12ഉം എല്‍.ഡി.എഫ് നേടി.

തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

കൊല്ലം കോര്‍പറേഷനിലെ അമ്മന്‍നട ഡിവിഷനിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ചന്ദ്രികാദേവി 242 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ചന്ദ്രികാദേവിക്കു 1337 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി ഒ. ജയശ്രീക്ക് 1095 വോട്ടുകളും ലഭിച്ചു.

ബിജെപി സ്ഥാനാര്‍ഥി പി. ഗംഗ 806 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ ബിജെപിയായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത്. കൗണ്‍സിലര്‍ അഞ്ജു കൃഷ്ണ ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജിവച്ചതിനാലാണു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് ഡിവിഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ ആര്‍.എസ്. ജയലക്ഷ്മി 1581 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജിയച്ചു. യുഡിഎഫാണ് രണ്ടാം സ്ഥാനത്ത്.

പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു വാര്‍ഡില്‍ മൂന്ന് ഇടതുമുന്നണിയും രണ്ട് യുഡിഎഫും ജയിച്ചു. യുഡിഎഫിന്റെ രണ്ടു സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. അങ്ങാടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദീപാ സജി ഏഴ് വോട്ടിന് ജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തംഗം വിദേശത്ത് പോയതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

ഇടുക്കി കട്ടപ്പന നഗരസഭാ ആറാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

പാലക്കാട് കുഴല്‍മന്ദം ബ്ലോക്കിലെ കോട്ടായി ഡിവിഷന്‍ എല്‍എഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ. ജയരാജനാണ് വിജയിച്ചത് (ഭൂരിപക്ഷം– 1403). സിപിഎം അംഗം എ.എസ്. അനീഷ് മരിച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് വാര്‍ഡില്‍ സിപിഎമ്മിലെ ഷാജി പാറയ്ക്കല്‍ വിജയിച്ചു (ഭൂരിപക്ഷം– 263). സിപിഎമ്മിലെ വി. സുകുമാരന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോഴിക്കോട് ഉള്ളിയേരി പഞ്ചായത്ത് 12ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്റെ രമ കൊട്ടാരത്തില്‍ 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് ആണു പഞ്ചായത്ത് ഭരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാര്‍ഡിലും എല്‍ഡിഎഫ് തന്നെയാണു വിജയിച്ചത്.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തില്‍ കൈവിട്ടുപോയ ഭരണം ഉപതിരഞ്ഞെടുപ്പ് ജയത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. ഏഴാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുന്‍ സിപിഎം അംഗം സി.എച്ച്.സുലൈമാന്‍ ഹാജിയാണ് വിജയിച്ചത്.

അടുത്തിടെ ഞെട്ടിക്കുളം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ യുഡിഎഫില്‍നിന്ന് ഭരണം സിപിഎം പിടിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് സുലൈമാന്‍ ഹാജി രാജിവച്ചു. അതേ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ഇപ്പോള്‍ വിജയിച്ചത്. 17 അംഗ ഭരണസമിതിയില്‍ ഇപ്പോള്‍ യുഡിഎഫിന് ഒന്‍പത് അംഗങ്ങളായി. മഞ്ചേരി നഗരസഭയിലെ പാലക്കളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കട്ടിലപ്പറമ്പ് വേലായുധന്‍ വിജയിച്ചു.

കണ്ണൂര്‍ ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപ്പറമ്പ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ജെസി ജയിംസ് വിജയിച്ചു (ഭൂരിപക്ഷം–258). കോണ്‍ഗ്രസ് അംഗമായിരുന്ന ഷെനി ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

ഇരിട്ടി നഗരസഭയിലെ ആട്ട്യലം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ.അനിത വിജയിച്ചു. (ഭൂരിപക്ഷം–253). സിപിഎം അംഗമായിരുന്ന വി.അനിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജി വച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്

പാപ്പിനിശ്ശേരി പഞ്ചായത്തിലെ ധര്‍മക്കിണര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ എം.സീമ വിജയിച്ചു. (ഭൂരിപക്ഷം–478). സിപിഎം അംഗമായിരുന്ന കണ്ടേന്‍ മുകേഷ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജി വച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്