ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഏഴു സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം

single-img
1 June 2018

സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് കര്‍ഷക സമരം തുടങ്ങി. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്.

ഇന്നുമുതല്‍ 10 ദിവസത്തേക്കാണ് സമരം. സമരം സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയുകയോ റോഡുകള്‍ ഉപരോധിക്കുകയോ ചെയ്യില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു.

കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്. കേരളത്തിലെ കര്‍ഷകരും സമരത്തില്‍ പങ്കാളികളാകുമെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചിരിക്കുന്നത്.

130 കര്‍ഷക സംഘടനകളുടെ ഫെഡറേഷനാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. സമരത്തിന്റെ ഭാഗമായി പച്ചക്കറികള്‍, ഭക്ഷ്യ വസ്തുക്കള്‍, പാലുത്പന്നങ്ങള്‍ എന്നിവ സമീപ നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കും. ഇവ ആവശ്യമുള്ളവര്‍ ഗ്രാമങ്ങളില്‍ വന്ന് വാങ്ങിക്കൊണ്ട് പോകണമെന്നും സമരക്കാര്‍ പറഞ്ഞു.

മാത്രമല്ല പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ 30 പ്രധാന ദേശീയ പാതയോരങ്ങളില്‍ ധര്‍ണകള്‍ സംഘടിപ്പിക്കും. സമരത്തിന് ഇരുനൂറോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് അവകാശപ്പെടുന്നു.

അതേസമയം കര്‍ഷകസമരം കോണ്‍ഗ്രസ് തയ്യാറാക്കിയതാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് കര്‍ഷക സമരം.