നാലു വര്‍ഷം പ്രണയിച്ച കാമുകനെ വിവാഹത്തലേന്ന് ഉപേക്ഷിച്ച് വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി; കേക്ക് മുറിച്ച് തിരിച്ചടിച്ച് വരന്‍: സംഭവം കാസര്‍കോട്

single-img
30 May 2018

കാസര്‍ഗോഡ് കാഞ്ഞങ്ങാടിനടുത്ത് നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് നാലു വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്.

പിതാവിന്റെ ബന്ധുവായ യുവാവുമായി പെണ്‍കുട്ടി നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധം ആദ്യം അംഗീകരിച്ചില്ല. ഒടുവില്‍ ഇരുവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് 18 വയസായതോടെ വിവാഹ ആലോചനയുമായി ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണിന്റ വീട്ടിലെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയ്യാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹം തീരുമാനിച്ചു.

വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടി കാമുകനൊപ്പം ബൈക്കില്‍ കാഞ്ഞങ്ങാട് ടൗണിലെത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി. തുടര്‍ന്ന് നീലേശ്വരത്ത് എത്തി കാമുകനോടു യാത്ര പറഞ്ഞു പോയി.

എന്നാല്‍ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. അപ്പോഴേക്കും മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങള്‍ പെണ്‍കുട്ടി കാമുകന്റെ ഫോണിലേയ്ക്ക് അയച്ചു നല്‍കി. ഇതോടെ കല്യാണ വീട്ടിലെ ആഘോഷങ്ങള്‍ നിലച്ചു. സദ്യക്കായി വാങ്ങിയ സാധനങ്ങള്‍ തിരികെ നല്‍കി.

സംഭവമറിഞ്ഞ് ചതിക്കപ്പെട്ട കാമുകന്‍ കാമുകിയുടെ ഒളിച്ചോട്ടം ഒരു ആഘോഷമാക്കി. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി നീ പോയാല്‍ എനിക്ക് ഒന്നുമില്ല എന്നെഴുതിയെ ഒരു വലിയ കേക്കും മുറിച്ചു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.