ബിജെപിക്ക് വീണ്ടും നാണക്കേട്: ഉത്തര്‍പ്രദേശില്‍ മറ്റൊരു ബിജെപി എംഎല്‍എക്കെതിരെ കൂടി പീഡന പരാതി

single-img
30 May 2018

പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ രണ്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്ത്. ബദൗനിയിലെ ബിസൗലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് ബറെയ്‌ലി പൊലീസില്‍ പരാതി നല്‍കിയത്.

ഉനാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ അറസ്റ്റിലായി മാസങ്ങള്‍ പിന്നിടവെയാണ് മറ്റൊരു എംഎല്‍എകൂടി സമാന പരാതി നേരിടുന്നത്. 2012ല്‍ ഗ്രീന്‍ പാര്‍ക്കിലുള്ള കുശാഗ്ര സാഗറിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടിയുടെ മാതാവ്.

ജോലിക്കായി പോകുമ്പോള്‍ 16 വയസുള്ള മകളെ സഹായത്തിനായി ഒപ്പം കൊണ്ട് പോവുക പതിവായിരുന്നു. ഈ സമയം കുശാഗ്ര പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കി എന്നും പിന്നീട് വാഗ്ദാനം തള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

കുശാഗ്ര സാഗര്‍, എംഎല്‍എകൂടി ആയതോടെ ജീവിതം ദുരിത പൂര്‍ണമായതായും നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ പറയുന്നു. ആരോപണം തെറ്റാണെന്നും 2012ല്‍ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് 10 ലക്ഷം നല്‍കി ഒത്തുതീര്‍പ്പിലെത്തിയതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും എംഎല്‍എ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.