ആ സിനിമയ്ക്ക് ഗ്ലാമര്‍ കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം: സംഗീത

single-img
29 May 2018

നടി സംഗീതയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത് സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രമായിരുന്നു. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംഗീത ഉയിര്‍ എന്ന സിനിമയില്‍ അരുന്ധതി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ഒറ്റ തവണ മാത്രമാണ് താന്‍ ‘ഉയിര്‍’ കണ്ടിട്ടുള്ളതെന്നും കണ്ടുകൊണ്ടിരുന്നപ്പോള്‍ തീയറ്ററില്‍ നിന്നും ഇറങ്ങിപ്പോകാനാണ് തോന്നിയതെന്നും സംഗീത പറഞ്ഞു. ”പെട്ടെന്ന് ഇമോഷനലാകുന്ന കൂട്ടത്തിലാണ് ഞാന്‍. മറ്റുള്ളവരുടെ കരച്ചില്‍ കണ്ടാല്‍ എനിക്ക് കരച്ചില്‍ വരും.

ഉയിര്‍ സിനിമയുടെ കഥ സംവിധായകന്‍ പറഞ്ഞപ്പോള്‍ തന്നെ അത് പുതുമുയുള്ളതാണെന്നും ബോള്‍ഡുമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. എന്നാല്‍, അതില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. സുഹൃത്തുക്കളോട് സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ പിന്തുണച്ചു.

അന്ന് വൈകീട്ട് ഞാന്‍ മന:ശാസ്ത്രജ്ഞന്‍ കൂടിയായ എന്റെ കുടുംബ ഡോക്ടറെ സന്ദര്‍ശിച്ചു. ജയിലിലുള്ള ക്രിമിനലുകളെ ചികിത്സിക്കുന്ന ഡോക്ടറാണ് അദ്ദേഹം. സൈക്കോ കൊലപാതകികള്‍, റേപ്പ് ചെയ്തവര്‍ തുടങ്ങിയവരെയൊക്കെ ദിവസവും കാണുന്നവര്‍.

അദ്ദേഹം എന്നോട് വിചിത്രമായ കേസുകളുടെ കാര്യം പറഞ്ഞു. പരപുരുഷബന്ധമുള്ള സ്ത്രീകളുടെ കഥ, ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ ഇതൊക്കെ കേട്ടപ്പോള്‍ ആ കഥ ഒന്നുമല്ലെന്ന് തോന്നി. അതിന് ശേഷം അദ്ദേഹം സംഭവകഥ പറഞ്ഞു.

ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുക്കുന്ന ഒരു സത്രീയുടെ കഥയായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. കുടുംബത്തില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്നുവരെ ചിന്തിച്ചു.

ഇതേ കഥയാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. അതൊരു ബോധവത്കരണ ചിത്രമായിരിക്കുമെന്നും അതില്‍ അഭിനയിക്കണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്”, സംഗീത പറഞ്ഞു. ”ഈ സിനിമയുടെ പ്രമേയം എ സര്‍ട്ടിഫിക്കറ്റ് സിനിമ പോലെയായിരുന്നു.

ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് ആദ്യമേ സംവിധായകനോട് പറഞ്ഞു. അദ്ദേഹം സമ്മതിക്കുകയും ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതോടെ സിനിമയ്ക്ക് ഗ്ലാമര്‍ കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പക്ഷെ ഞാന്‍ തയ്യാറായില്ല. അങ്ങനെ സിനിമ പൂര്‍ത്തീകരിച്ചു. ബോധവത്കരണത്തിന് വേണ്ടി ചെയ്തതായതുകൊണ്ട് വലിയ ഹിറ്റാകുമെന്ന് കരുതിയില്ല.

എന്നാല്‍ ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് നല്‍കി. അതേസമയം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്‌ക്കൊപ്പം റിലീസിന്റെ സമയത്ത്. കാരണം ആ സിനിമ അത്രയ്ക്കും അലോസരപ്പെടുത്തുന്നതായിരുന്നു.

കൊച്ചിന്റെ ശരീരത്തേക്ക് പാല്‍ ഒഴിക്കുന്ന രംഗമൊക്കെ വന്നപ്പോള്‍ തല കുനിച്ചിരുന്നു. തീയറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവന്‍ കാണിക്കുകയായിരുന്നു. ഇന്നും ആ സിനിമ ടിവിയില്‍ വന്നാല്‍ ഞാന്‍ എങ്ങോട്ടെങ്കിലും എഴുന്നേറ്റ് പോവും.

ഇത്രയും നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായി എനിക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോയി. നിരവധി ആളുകള്‍ എന്നെ വന്ന് അഭിനന്ദിച്ചു. കൂടുതല്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ഇത് എനിക്ക് ധൈര്യം തന്നു. അങ്ങനെയാണ് പിതാമഹന്‍ ചെയ്തത്”, സംഗീത പറഞ്ഞു.