ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ല; മരിക്കും വരെ കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു

single-img
29 May 2018

കെവിനെ തന്റെ സഹോദരന്‍ ഷാനു കൊലപ്പെടുത്തുമെന്ന് ഒരിക്കലും പ്രതീഷിച്ചില്ലെന്ന് കെവിന്റെ ഭാര്യ നീനു. എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല… പൊട്ടിക്കരഞ്ഞു കൊണ്ട് നീനു പറയുന്നു.

കെവിന്റെ മരണവാര്‍ത്തയറിഞ്ഞ ആഘാതത്തിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീനു മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചത്.

സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്റെ കൂടെയേ ജീവിക്കൂവെന്നും, കെവിനെ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ എന്നോട് സ്റ്റേഷനിലിരിക്കാന്‍ പറഞ്ഞു. പിന്നെ മാധ്യമങ്ങള്‍ വരുന്നത് വരെ താന്‍ അവിടെ ഇരിക്കുകയായിരുന്നു. പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ കെവിന്റെ വീട്ടുകാര്‍ക്കൊപ്പം പോവാനാണ് ഇഷ്ടമെന്ന് താന്‍ പറഞ്ഞു. അതിന് മജിസ്‌ട്രേറ്റ് അനുവാദം നല്‍കി. കേസ് കുറച്ചു ഗുരുതരമാണെന്നും കെവിനെ പെട്ടെന്ന് കണ്ടുപിടിക്കണമെന്നും മജിസ്‌ട്രേറ്റ് പോലീസിനോട് പറഞ്ഞിരുന്നുവെന്നും നീനു പറയുന്നു.

അതേസമയം, കെവിന്റെ കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഷാനു ചാക്കോയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട ഷാനു നാഗര്‍കോവിലില്‍ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇയാള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പോലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെ ഷാനു ചാക്കോ പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ എത്തിയിരുന്നതായും പോലീസിന് സൂചന ലഭിച്ചു. ഇന്നലെ പത്തനാപുരം വഴിലാണ് ഷാനു ഇവിടെ എത്തിയത്. പോലീസ് ഈ വീട്ടിലെത്തി പരിശോധന നടത്തി. ഇവിടെ നിന്നും വീണ്ടും നാഗര്‍കോവിലിലേക്ക് പോയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.