അല്ലു സിനിമയ്‌ക്കെതിരായ കമന്റ്: യുവതിക്കു അല്ലു ആരാധകരുടെ ബലാല്‍സംഗ ഭീഷണി; പോലീസ് കേസെടുത്തു

single-img
29 May 2018

തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.

പരാതി നല്‍കി 17 ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ അപര്‍ണയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റും നേരിട്ടു മൊഴി രേഖപ്പെടുത്തി. അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നുമായിരുന്നു ഭീഷണി.

എഴുത്തുകാരി പി. ഗീതയുടെ മകളാണ് അപര്‍ണ. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തിനെതിരെ മലപ്പുറം പൊലീസിനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയായിരുന്നു. മലയാളത്തിലേക്കു മൊഴി മാറ്റിയെത്തിയ ‘എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’ എന്ന സിനിമയെപ്പറ്റി സമൂഹ മാധ്യമത്തില്‍ നടത്തിയ പരാമര്‍ശമാണ് ഭീഷണിക്കു കാരണം.

ഭീഷണി പലതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമാണ്. സഹോദരനൊപ്പം സിനിമാ തിയറ്ററില്‍ പോയതിനെപ്പറ്റിയും അശ്ലീലച്ചുവയോടെയാണ് പറയുന്നത്. അപര്‍ണയുടെ വീടിന് നാലു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അയച്ചവരുടെ കൂട്ടത്തിലുണ്ട്.