ജടായു ലോകവിസ്മയങ്ങളുടെ പട്ടികയിലേയ്ക്ക്: ഉദ്ഘാടനം ജൂലൈ നാലിന്

single-img
23 May 2018

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പുതിയ ടൂറിസം കള്‍ച്ചറല്‍ കേന്ദ്രമായ കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനത്തിന് തയ്യാറാകുന്നു. ജൂലൈ 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍ ലോക ടൂറിസത്തിന് സമര്‍പ്പിക്കും.

അന്താരാഷ്ട്ര നിലവാരമുള്ള ഒരു പുതിയ ടൂറിസം കേന്ദ്രം എന്ന കേരളത്തിന്റെ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും, അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗ് സര്‍വീസും ഉള്‍പ്പെടുന്നതാണ് ലോക ടൂറിസത്തിന് സമര്‍പ്പിക്കപ്പെടുന്നത്.

കേരള ടൂറിസത്തിന്റെ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന പുതിയ ടൂറിസംകള്‍ച്ചറല്‍ കേന്ദ്രമായി രണ്ടാം ഘട്ടത്തിലൂടെ ജടായു എര്‍ത്ത്‌സ് സെന്റര്‍ എത്തുമെന്ന് ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രശസ്ത ചലച്ചിത്രകാരനും, വിഖ്യാത ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെ നടത്തിയ സമര്‍പ്പണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്ന ജടായു ശില്‍പ്പം ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്.
സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍ നില കൊളളുന്ന ജടായുപ്പാറയിലെ ഈ ഭീമാകാര ശില്‍പ്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനമാണ്.

പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച ഈ കേബിള്‍ കാര്‍ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏര്‍പ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനു പുറമെയാണ് ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗിനുള്ള സൗകര്യവും.

ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായു അഡ്വഞ്ചര്‍ പാര്‍ക്കും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. 65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു എര്‍ത്ത്‌സ് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി.ഒ.ടി സംരംഭമാണ്. ജടായു എര്‍ത്ത്‌സ് സെന്റര്‍ നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴിക കല്ലാകും എന്നതില്‍ തര്‍ക്കമില്ലെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.