ചായയില്‍ ഗുളിക കലക്കി കാമുകിയുടെ ഗര്‍ഭം അലസിപ്പിച്ചു; ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

single-img
21 May 2018

വാഷിങ്ടണ്‍: കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക പൊടിച്ച് കലര്‍ത്തി നല്‍കിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. വാഷിങ്ടണിലാണ് സംഭവം. കാമുകിയായ ബ്രൂക്ക് ഫിസ്‌ക് ഇവരുടെ ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് വിധി.

വാഷിങ്ടണിലെ മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡോക്ടറായിരുന്ന സിക്കന്ദര്‍ ഇമ്രാനെയാണ് കോടതി ശിക്ഷിച്ചത്. യു.എസ് സ്വദേശിനിയായ ബ്രൂക്ക് ഫിസ്‌ക്കാണ് ഇമ്രാനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമായിരുന്ന ഇരുവരും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇതിനിടെ ബ്രൂക്ക് ഗര്‍ഭം ധരിച്ചു. ഇപ്പോള്‍ കുഞ്ഞ് വേണ്ടെന്ന് പലതവണ ഇമ്രാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും ബ്രൂക്ക് അതിന് തയ്യാറായില്ല. ഇതിനിടയില്‍ വാഷിംഗ്ടണിലേക്ക് ജോലിമാറ്റം കിട്ടി പോയ ഇമ്രാനെ കഴിഞ്ഞ വര്‍ഷം മേയില്‍ യുവതി കാണാന്‍ ചെന്നിരുന്നു. അവിടെ വച്ചായിരുന്നു ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്‍കിയത്.

കപ്പിനടിയില്‍ ഗുളികയുടെ ശകലങ്ങള്‍ കാണാനിടയായ ബ്രൂക്ക് താന്‍ ചതിക്കപ്പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഗര്‍ഭഛിദ്രം നടന്നിരുന്നു. 17 ആഴ്ചയോളം ഗര്‍ഭിണിയായിരുന്നു ആ സമയത്ത് താനെന്ന് ബ്രൂക്ക് കോടതിയെ ബോധിപ്പിച്ചു. മൈസോപ്രോസ്‌റ്റോള്‍ എന്ന ഗുളികയാണ് ഇമ്രാന്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഗര്‍ഭഛിദ്രം അമേരിക്കയില്‍ 40 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. എന്നാല്‍ മുന്‍ കാമുകന്‍ നീണ്ട നാള്‍ ജയിലില്‍ കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്രൂക്ക് ഫിസ്‌ക് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്ന് വര്‍ഷമായി ശിക്ഷ ചുരുക്കിയത്.